കണ്ണൂരിൽ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾ നടത്തുന്നതിന് സേവാഭാരതിയെ റിലീഫ് ഏജൻസിയായി അംഗീകരിച്ച തീരുമാനം റദ്ദാക്കി

കണ്ണൂരിൽ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾ നടത്തുന്നതിന് സേവാഭാരതിയെ റിലീഫ് ഏജൻസിയായി അംഗീകരിച്ച തീരുമാനം റദ്ദാക്കി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടേതാണ് നടപടി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ രാഷട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്ന പരാതിയിലാണ് തീരുമാനം.
ഈ മാസം 22നാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേർന്ന് സേവാഭാരതിയെ കൊവിഡ് റിലീഫ് ഏജൻസിയായി അംഗീകരിച്ചത്. മറ്റ് സന്നദ്ധ സംഘടനകൾ അപേക്ഷ നൽകിയിരുന്നെങ്കിലും സേവാഭാരതിയെ തെരഞ്ഞെടുക്കുകയായിരുന്നു. അന്ന് തന്നെ വിഷയത്തിൽ പ്രതിഷേധം ഉയരുകയും ചെയ്തു. അംഗീകൃത കൊവിഡ് റിലീഫ് ഏജൻസിയായി സേവാഭാരതി വന്നതോടെ, സന്നദ്ധ പ്രവർത്തകർക്ക് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യാനുള്ള നടപടികൾ തുടങ്ങാൻ ജില്ലാ കളക്ടർ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശവും നൽകി. പിന്നാലെ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നു സേവാ ഭാരതിയ്ക്ക് എതിരെ പരാതികളൂയർന്നു. രാഷ്ട്രീയ പ്രചാരണത്തിന് പ്രതിരോധപ്രവർത്തനം മറയാക്കുന്നുവെന്നാണ് പരാതി. കഴിഞ്ഞ ദിവസം ചേർന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ വിഷയം ഉന്നയിച്ചു. തുടർന്നാണ് സേവാഭാരതിയെ റിലീഫ് ഏജൻസിയായി നിശ്ചയിച്ച തീരുമാനം ദുരന്ത നിവാരണ അതോറിറ്റി താൽക്കാലികമായി റദ്ദ് ചെയ്തത്.
അതേസമയം, വിഷയത്തിൽ കളക്ടർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് സേവാ ഭാരതി. എന്നാൽ റിലീഫ് ഏജൻസിയായി പ്രവർത്തിക്കാൻ താത്പര്യം പ്രകടിപ്പിച്ച് ലഭിച്ച അപേക്ഷകൾ മുഴുവനും സർക്കാരിന് അയച്ച് തീരുമാനത്തിൽ എത്താനുള്ള നീക്കമാണ് ദുരന്തനിവാരണ അതോറിറ്റി നടത്തുന്നത്.
Story Highlights: sevabharati issue latest update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here