ഭരണപരിഷ്കാരങ്ങൾ ജനനന്മയ്ക്ക്: ലക്ഷദ്വീപ് കളക്ടർ
ലക്ഷദ്വീപിൽ ഏർപ്പെടുത്തുന്ന ഭരണപരിഷ്കാരങ്ങൾ ദ്വീപ് നിവാസികളുടെ നന്മയ്ക്കെന്ന് കളക്ടർ എസ് അസ്കർ അലി. ദ്വീപ് ജനതയുടെ ഭാവി സുരക്ഷിതമാക്കാനുള്ള നടപടികളാണ് ഏർപ്പെടുത്തുന്നത്. മറിച്ച് കേൾക്കുന്ന വാർത്തകൾ വ്യാജമാണെന്ന് എറണാകുളം പ്രസ് ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കളക്ടർ വ്യക്തമാക്കി.
മദ്യവിൽപന ലൈസൻസ് വിനോദസഞ്ചാര മേഖലയ്ക്കുവേണ്ടി മാത്രമാണ്. ടൂറിസം രംഗത്ത് മികച്ച മുന്നേറ്റം ഉണ്ടാക്കുകയാണ് ലക്ഷ്യം. ദ്വീപിൽ മയക്കുമരുന്നും കുറ്റകൃത്യങ്ങളും വർധിക്കുന്നു. ഇത് തടയാനാണ് ഗുണ്ടാനിയമം കൊണ്ടുവന്നത്. കൊവിഡ് വാക്സിനേഷൻ നടപടികൾ ത്വരിതഗതിയിൽ നടക്കുകയാണ്. മുൻനിര പോരാളികൾക്ക് വാക്സിൻ നൽകിക്കഴിഞ്ഞു. ആറ് ദ്വീപുകളിലും വാക്സിനേഷൻ ഉടൻ പൂർത്തിയാക്കും എന്നും കളക്ടർ പറഞ്ഞു.
ദ്വീപിൽ നടക്കുന്നത് വികസനപ്രവർത്തനങ്ങളാണ്. ദ്വീപിൽ മികച്ച ഇൻ്റർനെറ്റും മികച്ച ആരോഗ്യസംവിധാനങ്ങളും ഉറപ്പാക്കും. പുതിയ ആശുപത്രികൾ സ്ഥാപിക്കും. സ്ത്രീകൾക്ക് വേണ്ടി സ്വാശ്രയ സംഘം ആരംഭിച്ചു. ഒഴിപ്പിച്ചത് അനധികൃത കയ്യേറ്റങ്ങളാണ്. ദ്വീപിൽ ഓക്സ്ജൻ പ്ലാൻ്റും മാതൃകാ മത്സ്യഗ്രാമവും സ്ഥാപിക്കും. എതിർപ്പുയർത്തുന്നത് സ്ഥാപിത താത്പര്യക്കാരാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ, വാർത്താസംമ്മേളനത്തിനെത്തിയ ലക്ഷദ്വീപ് കളക്ടർക്കെതിരെ പ്രതിഷേധം നടന്നിരുന്നു. ഇടത് യുവജന സംഘടനകളാണ് പ്രതിഷേധം സംഘടിപ്പിച്ചത്. എഐവൈഎഫ്, ഡിവൈഎഫ്ഐ സംഘടനകളാണ് പ്രതിഷേധിച്ചത്. ഡിവൈ എഫ് ഐ പ്രവർത്തകർ കളക്ടറുടെ കാറിനു മുന്നിൽ ചാടിവീണ് കരിങ്കൊടി കാണിച്ചു.
Story Highlights: Administrative Reforms for the people: Lakshadweep Collector
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here