ഗാസ കുറ്റകൃത്യങ്ങളിലെ അന്വേഷണം; യുഎൻ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു
ഗാസയിൽ ഇസ്രയേലും പലസ്തീനും തമ്മിലുണ്ടായ സംഘർഷത്തിനിടെ നടന്ന കുറ്റകൃത്യങ്ങളെപ്പറ്റി അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്ന യുഎൻ പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു. യുഎൻ മനുഷ്യാവകാശ കൗൺസിലിൽ നടന്ന വോട്ടെടുപ്പിൽ ഇന്ത്യയടക്കം 14 രാജ്യങ്ങളാണ് വിട്ടുനിന്നത്. വാർത്താ ഏജൻസിയായ പിടിഐ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
24 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചപ്പോൾ ഒൻപത് രാജ്യങ്ങൾ എതിർത്തു. ചൈനയും റഷ്യയും അടക്കമുള്ള രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ച് വോട്ടു ചെയ്തു. രാജ്യാന്തര മനുഷ്യാവകാശ നിയമങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുന്നതായിരുന്നു പ്രമേയം. സംഘർഷത്തിൽ മനുഷ്യാവകാശ നിയമങ്ങൾ ലംഘിക്കപ്പെട്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കാൻ പ്രത്യേക അന്വേഷണ കമ്മീഷനെ നിയോഗിക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.
11 ദിവസം നീണ്ട സംഘർഷം അവസാനിപ്പിച്ച് ഇസ്രയേലും ഹമാസും കഴിഞ്ഞ വെള്ളിയാഴ്ചയാണ് വെടി നിർത്തൽ ധാരണയിലെത്തിയത്. ഈജിപ്തിന്റെയും ഖത്തറിന്റെയും നേതൃത്വത്തിൽ ചേർന്ന മധ്യസ്ഥ ചർച്ചയിലാണ് നിർണായക തീരുമാനം. സുരക്ഷ സംബന്ധിച്ച ഇസ്രയേൽ കാബിനറ്റ് വെടിനിർത്തൽ തീരുമാനം അംഗീകരിച്ചു. ഏഴു വർഷത്തിനിടയിലെ ഏറ്റവും വലിയ സംഘർഷമാണു പശ്ചിമേഷ്യയിൽ നടന്നത്. ജറൂസലമിലെ അൽ അഖ്സ പള്ളിയിൽ ആരംഭിച്ച സംഘർഷമാണ് രൂക്ഷമായത്. സംഘർഷത്തിനിടെ ഗാസയിൽ 230 പേരും ഇസ്രയേലിൽ 12 പേരുമാണ് മരിച്ചത്.
Story Highlights: India abstains on UNHRC resolution proposing probe in Gaza violence
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here