ബന്ദിയോപാധ്യായ സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ്; കേന്ദ്രവുമായി പരസ്യ പോരിനൊരുങ്ങി മമത

മമത-മോദി പോര് മുറുകുന്നു. അലപൻ ബന്ദിയോപാധ്യായയെ മുഖ്യ ഉപദേഷ്ടാവായി പ്രഖ്യാപിച്ച് മമത ബാനർജി. ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്നും ബന്ദിയോപാധ്യായ വിരമിച്ചതായും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി അറിയിച്ചു. 3 വർഷത്തേക്കാണ് പുതിയ ചുമതല. നടപടി ബന്ദിയോപാധ്യായയെ ഡൽഹിയിലേക്ക് അയക്കില്ലെന്ന് മമത ബാനർജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയതിന് പിന്നാലെ.
ബന്ദിയോപാധ്യായ ഇന്ന് വിരമിക്കാനിരിക്കെയാണ് നിർണ്ണായക നീക്കം. സർവീസ് കാലാവധി അവസാനിച്ച ചീഫ് സെക്രട്ടറിയുടെ സേവനം നിലവിലെ കൊവിഡ്, ചുഴലിക്കാറ്റ് സാഹചര്യങ്ങൾ പരിഗണിച്ച് മൂന്ന് മാസത്തേക്ക് കൂടി നീട്ടണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബംഗാളിൽ നടന്ന അവലോകന യോഗത്തിൽ നിന്ന് മമത മാറിനിന്നതോടെ കേന്ദ്രവും സർക്കാരും തമ്മിൽ പോര് മുറുക്കി. ഇതിന് പിന്നാലെ ചീഫ് സെക്രട്ടറിയെ കേന്ദ്ര സർവീസിലേക്ക് തിരിച്ച് വിളിക്കുകയായിരുന്നു.
ചീഫ് സെക്രട്ടറി കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണമെന്ന ഏകപക്ഷീയമായ നിർദേശത്തിൽ താൻ അമ്പരന്നുപോയെന്ന് മമത പ്രധാനമന്ത്രിക്ക് കത്തയച്ചു. ഇത്രയും നിർണായകമായ സന്ദർഭത്തിൽ ബംഗാൾ സർക്കാറിന് ചീഫ് സെക്രട്ടറിയെ വിട്ടുതരാൻ കഴിയില്ല. പറഞ്ഞയക്കാൻ ഉദ്ദേശിക്കുന്നുമില്ല. നിയമപരമായി തന്നെയാണ് ബംഗാളിൽ അദ്ദേഹം തുടരുന്നത് എന്നും കത്തിൽ മമത തുറന്നടിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here