വീഡിയോ കോളില്‍ കെണിയൊരുക്കി തട്ടിപ്പ്; മുന്നറിപ്പുമായി കേരള പൊലീസ്

സംസ്ഥാനത്ത് വീഡിയോ കോളിലൂടെയുള്ള തട്ടിപ്പ് വർധിക്കുന്നതായി കേരള പൊലീസിന്റെ മുന്നറിയിപ്പ്. വാട്‌സ് ആപ്പ്, മെസഞ്ചര്‍ തുടങ്ങിയവയിൽ നിന്നും അപരിചിതരുടെ വീഡിയോ കോളുകള്‍ സ്വീകരിക്കുമ്പോൾ സൂക്ഷിക്കണമെന്ന് പൊലീസ് അറിയിച്ചു.
മൊബൈല്‍ ഫോണിലേക്ക് വരുന്ന വീഡിയോ കോള്‍ അറ്റന്‍ഡ് ചെയ്താല്‍ മറുവശത്ത് അശ്ലീല വീഡിയോ പ്രത്യക്ഷപ്പെടും. തുടര്‍ന്ന് വിന്‍ഡോ സ്‌ക്രീനില്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്യുന്ന ആളുടെ മുഖം ഉള്‍പ്പെടെ റെക്കോര്‍ഡ് ചെയ്‌തെടുത്തതിന് ശേഷം പണം ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഈ വീഡിയോ അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാകും പണം ആവശ്യപ്പെടുകയെന്ന് പൊലീസ് വ്യക്തമാക്കി.
വീഡിയോ സാമൂഹിക മാധ്യമങ്ങളിലും യൂട്യൂബിലും ഇടുമെന്നും അല്ലെങ്കില്‍ പണം വേണമെന്നുമാകും ഇത്തരം തട്ടിപ്പുകാരുടെ ആവശ്യം. ചിലര്‍ മാനഹാനി ഭയന്ന് പണം അയച്ചു നല്‍കിയെങ്കിലും ഇത്തരം തട്ടിപ്പു സംഘങ്ങള്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടുകൊണ്ട് വീണ്ടും ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന പരാതിയും ലഭിച്ചിട്ടുണ്ട്. ലിങ്ക് സാമൂഹിക മാധ്യമം വഴി സുഹൃത്തുക്കള്‍ക്ക് അയക്കുമെന്ന് ഭീഷണി മുഴക്കുന്നതോടെ, ഭൂരിഭാഗം പേരും തട്ടിപ്പുകാര്‍ക്ക് വഴങ്ങുമെന്ന് പൊലീസ് പറഞ്ഞു.
സമൂഹ മാധ്യമങ്ങളിലൂടെ നമ്മുടെ പൂര്‍ണ വിവരങ്ങള്‍ ഇവര്‍ കൈവശപ്പെടുത്തിയിട്ടുണ്ടാകുമെന്ന് പൊലീസ് പറയുന്നു. അതിനാല്‍ ഇവരെ ബ്ലോക്ക് ചെയ്തത് കൊണ്ടോ നമ്മുടെ അക്കൗണ്ട് ഡിആക്ടിവേറ്റ് ചെയ്തത് കൊണ്ടോ ഫലം ഇല്ലെന്നര്‍ത്ഥം. ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ റാക്കറ്റുകളാണ് ഇതില്‍ സജീവമെന്നും വാട്‌സ് ആപ്പിലൂടെ അപരിചിതരുടെ വീഡിയോ കോളുകള്‍ സ്വീകരിക്കുമ്ബോള്‍ ഇത്തരം കെണിയെക്കുറിച്ചുകൂടി ഓര്‍ക്കണമെന്നും പൊലീസ് അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here