ഇസ്രയേലിൽ ഭരണമാറ്റം: നെതന്യാഹു പുറത്തേക്ക്; മന്ത്രിസഭ ഉണ്ടാക്കാൻ പ്രതിപക്ഷം
പത്തുവർഷത്തിലേറെയായി ബെന്യമിൻ നെതന്യാഹു ഭരണത്തിലിരിക്കുന്ന ഇസ്രയേലിൽ ഭരണമാറ്റം. പ്രതിപക്ഷത്തിന് സഭ ഉണ്ടാക്കാൻ പ്രസിഡന്റ് കൊടുത്തിരുന്ന സമയം അവശേഷിക്കാൻ 38 മിനിറ്റ് ബാക്കിനിൽക്കെയാണ് വിവിധ പാർട്ടികൾ തമ്മിൽ അന്തിമ ധാരണയായതും പ്രതിപക്ഷം മന്ത്രിസഭ ഉണ്ടാക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയതും. മന്ത്രിസഭ രൂപീകരിക്കാൻ ആവശ്യമായ പിന്തുണ ലഭിച്ചതായി യേർ ലാപിഡ് പ്രസിഡന്റായ റൂവൻ റിവ്‌ലിനെ അറിയിച്ചു. യേർ ലാപിഡ് പ്രധാന മന്ത്രിയാകുമെന്നാണ് നിലവിലെ സൂചനകൾ.
യുണൈറ്റഡ് അറബ് ലിസ്റ്റ് പാർട്ടിയുടെ പിന്തുണ കൂടി അവസാന നിമിഷം ലഭിച്ചതോടെയാണ് പ്രതിപക്ഷം ഭൂരിപക്ഷമുറപ്പിച്ചത്. ഇതോടെ പന്ത്രണ്ടു വർഷമായി ഭരണത്തിൽ തുടരുന്ന ബെന്യമിൻ നെതന്യാഹുവിന് അധികാരം നഷ്ടമാകും. തീവ്ര വലതുപക്ഷ പാർട്ടി നേതാവായ നഫ്താലി ബെന്നറ്റുമായാണ് യേർ ലാപിഡ് സഖ്യമുണ്ടാക്കിയത്. നഫ്താലി ബെന്നറ്റിന്റെ പേരാണ് അവസാന നിമിഷം വരെ സജീവമായി ഉണ്ടായിരുന്നതെങ്കിലും രണ്ടാമത്തെ കക്ഷിയായ യേർ ലാപിഡ് തന്നെ പ്രധാനമന്ത്രിയാകും. ഇസ്രയേൽ പാർലമെന്റായ നെസറ്റിൽ ഭൂരിപക്ഷം തെളിയിക്കണം എന്ന കടമ്പ കൂടി ഇനി അവശേഷിക്കുന്നുണ്ട്.
അതേസമയം അവസാന നിമിഷം ഏതെങ്കിലും പാർട്ടികളെ കൂടെക്കൂട്ടി, പാർലമെൻറിൽ ഭൂരിപക്ഷം തെളിയിക്കാനിരിക്കെ, ഒരു അട്ടിമറി ശ്രമം നടത്താനും മടിക്കില്ല നെതന്യാഹു. അഴിമതി, വഞ്ചനാക്കുറ്റങ്ങൾ തുടങ്ങിയവ നേരിട്ടുകൊണ്ടിരിക്കുന്ന ബെന്യമിൻ നെതന്യാഹുവിന്, നിയമവഴികളിൽ നിന്ന് രക്ഷപെടണമെങ്കിൽ പ്രധാനമന്ത്രിപദം കൂടിയേ തീരു എന്നിരിക്കെയാണ് ഈ സാധ്യതകൾ വിലയിരുത്തപ്പെടുന്നത്. 120 അംഗങ്ങളുള്ള പാർലമെന്റിൽ ഭൂരിപക്ഷം തെളിയിക്കാൻ വേണ്ടത് 61 അംഗങ്ങളാണ്.
ഏറ്റവും വലിയ ഒറ്റകക്ഷിയായ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്ക് 52 സീറ്റാണ് ലഭിച്ചത്. നെതന്യാഹു വിരുദ്ധ പക്ഷത്തിന് 57ഉം. നെതന്യാഹുവിന് പിന്തുണ തേടാൻ കഴിയാതെ വന്നതോടെ യേർ ലാപിഡിന് അവസരം കിട്ടി. 7 സീറ്റുള്ള വലതുപക്ഷ പാർട്ടി യമിനയുടെയും 4 സീറ്റുള്ള അറബ് കക്ഷി റാആമിന്റെയും നിലപാടുകൾ ചില വിട്ടുവീഴ്ചകളിലൂടെ ലാപിഡിന് ലഭിച്ചു.
Story Highlights: benjamin netanyahu, israel
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here