കേന്ദ്ര വാക്സിൻ നയം; രാഷ്ട്രപതിക്കുള്ള നിവേദനം ഗവർണർക്ക് നൽകി പ്രതിപക്ഷ നേതാവ്
കേന്ദ്ര വാക്സിൻ നയത്തിനെതിരായി രാഷ്ട്രപതിക്കുള്ള നിവേദനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രാജ്ഭവനിലെത്തി കേരളാ ഗവർണർ ശ്രീ. ആരീഫ് മുഹമ്മദ് ഖാന് കൈ മാറി. പ്രതിദിനം ഒരു കോടി വാക്സിനേഷനും സജന്യ വാക്സിനേഷനും ഉറപ്പാക്കാൻ മോദി സർക്കാരിനെ നിർദ്ദേശിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.
ഇന്ത്യാ ഗവൺമെന്റിന്റെ കണക്കനുസരിച്ച് 2021 മെയ് 31 വരെ 21.31 കോടി വാക്സിൻ ഡോസുകൾ നൽകിയിട്ടുണ്ട്. എന്നാൽ, 4.45 കോടി ഇന്ത്യക്കാർക്ക് മാത്രമാണ് വാക്സിൻ ലഭിച്ചത്. ഇത് ഇന്ത്യയിലെ ജനസംഖ്യയുടെ 3.17% മാത്രമാണ്. കഴിഞ്ഞ 134 ദിവസങ്ങളിൽ, വാക്സിനേഷന്റെ ശരാശരി വേഗത പ്രതിദിനം 16 ലക്ഷം വാക്സിൻ ഡോസുകളാണ്. ഈ വേഗതയിൽ, മുതിർന്നവർക്ക് വാക്സിനേഷൻ നൽകാൻ മൂന്ന് വർഷമെടുക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മോദി സർക്കാർ നിശ്ചയിച്ച വാക്‌സിനുള്ള ഒന്നിലധികം വിലനിർണ്ണയ സ്ലാബ് ആളുകളുടെ ദുരിതത്തിൽ നിന്ന് ലാഭം നേടുന്നതിനുള്ള മറ്റൊരു ഉദാഹരണമാണ്. സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡ് സിംഗിൾ ഡോസിന് കേന്ദ്രത്തിന് 150 രൂപയും സംസ്ഥാനങ്ങൾക്ക് 300 രൂപയും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയുമാണ് വില. ഭാരത് ബയോടെക്കിന്റെ കൊവാക്സിൻ സിംഗിൾ ഡോസിന് 150 രൂപയും സംസ്ഥാന സർക്കാരുകൾക്ക് 600 രൂപയും സ്വകാര്യ ആശുപത്രികൾക്ക് 1,200 രൂപയുമാണ് വില. സ്വകാര്യ ആശുപത്രികൾ ഒരു ഡോസിന് 1500 രൂപ വരെ ഈടാക്കുന്നു.
18-21 വയസ്സിനു മുകളിലുള്ള മുഴുവൻ പൗരന്മാർക്കും 2021 ഡിസംബർ 31-നോ അതിനുമുമ്പോ വാക്സിനേഷൻ നൽകേണ്ടതുണ്ടെന്നും കത്തിൽ സൂചിപ്പിച്ചു. എ ഐ സി സി നിർദ്ദേശപ്രകാരം എല്ലാ സംസ്ഥാനങ്ങളിലെയും കോൺഗ്രസ് പാർലമെന്ററി നേതാക്കൾ രാഷ്ട്രപതിക്ക് ഇതേ ആവശ്യം ഉന്നയിച്ച് കത്തയച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here