ഡിജിറ്റൽ പരസ്യ മര്യാദ ലംഘനം; ഗൂഗിളിന് 1950 കോടി രൂപ പിഴ

ഡിജിറ്റൽ പരസ്യ മേഖലയിലെ വിപണി മര്യാദകൾ ലംഘിച്ചതിന് ഗൂഗിൾ 26.8 കോടി ഡോളർ (ഏകദേശം 1950 കോടി രൂപ) പിഴ നൽകണമെന്ന് ഫ്രഞ്ച് കോംപെറ്റീഷൻ അതോറിറ്റി. ഡിജിറ്റൽ പരസ്യ രംഗത്തുള്ള ആധിപത്യം ഗൂഗിൾ ദുരുപയോഗം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി 2019ൽ റൂപർട് മർഡോക്കിൻറെ കീഴിലുള്ള ന്യൂസ് കോർപ്, ഫ്രഞ്ച് പത്രമായ ലെ ഫിഗാരോ, ബെൽജിയൻ മാധ്യമ സ്ഥാപനമായ റൊസൽ എന്നിവ നൽകിയ പരാതിയിലാണ് ഉത്തരവ്. കേസിൽ നിന്ന് ലെ ഫിഗാരോ കഴിഞ്ഞ നവംബറിൽ പിന്മാറിയെങ്കിലും ന്യൂസ് കോർപ്, റൊസൽ എന്നിവ മുന്നോട്ട് പോയി.
ഗൂഗിൾ സ്വന്തം പരസ്യ പ്ലാറ്റ്‌ഫോമുകൾക്ക് ആനുപാതികമല്ലാത്ത മുൻഗണന നൽകിയെന്ന് അതോറിറ്റി കണ്ടെത്തി. ഇത് വഴി മറ്റ് പരസ്യ പ്ലാറ്റ്‌ഫോമുകളുടെയും അവയുടെ പരസ്യം വെബ്സൈറ്റുകളിലും മൊബൈൽ അപ്പുകളിൽ നൽകുന്ന മാധ്യമ സ്ഥാപനങ്ങളുടെയും സാധ്യത അടയ്ക്കുന്നു എന്നാണ് കണ്ടെത്തൽ. മറ്റ് പ്ലാറ്റ്‌ഫോമുകളിലെ റേറ്റ് അനുസരിച്ച് ഗൂഗിളിന്റെ പരസ്യ പ്ലാറ്റ്‌ഫോമുകൾ കമ്മീഷനിൽ വ്യത്യാസം വരുത്തുന്നുണ്ടായിരുന്നു എന്നും കോംപെറ്റീഷൻ അതോറിറ്റി കണ്ടെത്തി. ഉത്തരവിൽ ഗൂഗിൾ തർക്കം ഉന്നയിച്ചിട്ടില്ല. ഉത്തരവിനനുസരിച്ച് പ്രവർത്തനരീതിയിൽ മാറ്റം വരുത്തുമെന്നാണ് ഗൂഗിളിന്റെ പ്രതികരണം.
2019 ഡിസംബറിൽ ഫ്രാൻസിൽ സമാനാമായ കേസിൽ ഗൂഗിളിന് 150 മില്യൺ യൂറോ പിഴ ചുമത്തിയിരുന്നു.
2018ൽ വിപണി മര്യാദകൾ ലംഘിച്ചതിന് ഗൂഗിൾ 34,500 കോടി രൂപ വരെ പിഴ നൽകണമെന്ന് യൂറോപ്യൻ കമ്മിഷൻ നിർദേശിച്ചിരുന്നു. ഗൂഗിൾ അവരുടെ ആൻഡ്രോയ്‌ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ വൻ സ്വാധീനം ഉപയോഗിച്ച് മറ്റ് കമ്പനികളുടെ സാധ്യതകൾ അടയ്ക്കുകയാണെന്ന് അന്ന് കമ്മിഷൻ വിലയിരുത്തി.
ഗൂഗിളും ഫേസ്ബുക്കും മാധ്യമവാർത്തകൾ സെർച്ച് ന്യൂസ് ഫീഡുകൾക്കൊപ്പം നൽകി കോടിക്കണക്കിന് ഡോളർ പരസ്യ വരുമാനം നേടുന്നത് സംബന്ധിച്ച് ഓസ്‌ട്രേലിയയിൽ അടക്കം നിയമ യുദ്ധങ്ങൾ അടുത്തിടെ നടന്നു. ഓസ്‌ട്രേലിയൻ മാധ്യമങ്ങളിൽ നിന്നുള്ള വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനും പങ്കുവയ്ക്കുന്നതിനും പ്രതിഫലം നൽകണമെന്ന നിയമത്തിന് ഗൂഗിളും ഫേസ്ബുക്കും ഒടുവിൽ വഴങ്ങേണ്ടി വന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here