സന്നാഹ മത്സരത്തിൽ ഇസ്രയേലിനെ തകർത്ത് പോർച്ചുഗൽ; ഗോളടിയിൽ സർവകാല റെക്കോർഡിനരികെ റൊണാൾഡോ

യൂറോ കപ്പ് ഒരുക്കങ്ങൾക്ക് ജയത്തോടെ തുടക്കമിട്ട് പോർച്ചുഗൽ. യൂറോ കപ്പിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തിൽ ഇസ്രയേലിനെതിരെ ഗംഭീര വിജയമാണ് റൊണാൾഡോയും കൂട്ടരും നേടിയത്. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് പറങ്കിപ്പട ഇസ്രയേലിനെ പരാജയപ്പെടുത്തിയത്. ബ്രൂണോ ഫെർണാണ്ടസ്, റൊണാൾഡോ, ജാവോ കാൻസലോ എന്നിരാണ് പോർച്ചുഗലിനായി ഗോളുകൾ നേടിയതിനേടിയത്.
രണ്ടു ഗോളുകൾ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത ബ്രൂണോ ഫെർണാണ്ടസ് ആണ് കളിയിലെ തരാം. മത്സരത്തിലെ 42ആം മിനുട്ടിൽ ബ്രൂണോ ഫെർണാണ്ടസ് നേടിയ ഗോളിലൂടെയാണ് പോർച്ചുഗൽ മുന്നിലെത്തിയത്. ആദ്യ ഗോൾ നേടിയതിനു പിന്നാലെ ആക്രമിച്ചു കളിച്ച അവർക്ക് വീണ്ടുമൊരു ഗോൾ നേടാൻ അധിക സമയം വേണ്ടി വന്നില്ല. രണ്ട് മിനുട്ടുകൾക്കുള്ളിൽ സൂപ്പർ താരം റൊണാൾഡോയാണ് പോർച്ചുഗലിന്റെ രണ്ടാം ഗോൾ നേടിയത്. ബ്രൂണോ ഫെർണാണ്ടസ് ഒരുക്കിയ അവസരത്തിൽ നിന്നുമാണ് സൂപ്പർ താരം ഗോൾ നേടിയത്.
രണ്ട് ഗോളുകളുടെ ലീഡുമായി ആദ്യ പകുതി അവസാനിപ്പിച്ച പോർച്ചുഗൽ രണ്ടാം പകുതിയിൽ നേരത്തെ നിർത്തിയിടത്ത് തന്നെ തുടങ്ങി. തുടർ മുന്നേറ്റങ്ങളുടെ വന്ന പോർച്ചുഗൽ നിരയെ തടയാൻ ഇസ്രയേൽ പ്രതിരോധം നന്നേ പാടുപെട്ടു. മറുവശത്ത് പോർച്ചുഗീസ് ഗോൾമുഖത്ത് അപകടം സൃഷ്ട്ടിക്കാൻ ഇസ്രായേലി താരങ്ങൾക്ക് കഴിഞ്ഞതുമില്ല. കാൻസലോ നേടിയ ഗോളിലൂടെ ലീഡ് മൂന്നാക്കിയ അവർ കളിയുടെ അധിക സമയത്ത് ബ്രൂണോ ഫെർണാണ്ടസ് നേടിയ മനോഹര ഗോളിൽ ഇസ്രയേൽ പരാജയം മണത്തു.
അതേസമയം,മത്സരത്തിൽ ഗോൾ നേടിയതോടെ ദേശീയ ടീമിനു വേണ്ടി ഏറ്റവുമധികം ഗോളുകളെന്ന ഇറാൻ താരം അലി ദേയിയുടെ റെക്കോർഡിന് അരികിലെത്താൻ സൂപ്പർ താരം റൊണാൾഡോക്ക് കഴിഞ്ഞു. 175 മത്സരങ്ങളിൽ ദേശീയ ടീമിനു വേണ്ടി കളിച്ച റൊണാൾഡോ 104 ഗോളുകളാണ് ഇതുവരെ നേടിയത്. ഇറാനിയൻ താരത്തിന്റെ റെക്കോർഡിനൊപ്പമെത്താൻ അഞ്ചു ഗോളുകളും മറികടക്കാൻ ആറെണ്ണവുമാണ് റൊണാൾഡോക്കു വേണ്ടത്.
ഫ്രാൻസ്, ജർമനി എന്നീ ലോകകപ്പ് ചാമ്ബ്യന്മാർക്ക് ഒപ്പമാണ് നിലവിലെ ചാമ്ബ്യന്മാരായ പോർച്ചുഗലിന്റെ സ്ഥാനം. ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച പ്രകടനം നടത്തി മുന്നേറിയാൽ മാത്രമേ ടീമിന് കിരീടം നിലനിർത്തുക എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാനാകൂ. ഗ്രൂപ്പിലെ ദുര്ബലരായി കണക്കാക്കപ്പെടുന്ന ഹംഗറിക്കെതിരെയാണ് യൂറോയിൽ പോർച്ചുഗലിന്റെ ആദ്യത്തെ മത്സരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here