ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിന് ഫിറ്റ്നസ് ടെസ്റ്റിൽ ഇളവ്

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിന് ഫിറ്റ്നസ് ടെസ്റ്റിൽ ഇളവ്. ലോക്ക്ഡൗൺ കാരണം താരങ്ങൾക്ക് വേണ്ടപോലെ പരിശീലനം നടത്താൻ കഴിയുന്നില്ലെന്നും അതുകൊണ്ട് തന്നെ ഫിറ്റ്നസ് ടെസ്റ്റിൽ ഇളവ് നൽകാം എന്നുമാണ് ബിസിസിഐയുടെ നിലപാട്. യോയോ ടെസ്റ്റിലും 2 കിലോമീറ്റർ ഓട്ടത്തിലുമാണ് ഇളവ്. സ്പിന്നർ വരുൺ ചക്രവർത്തി മുൻപ് രണ്ട് തവണ ഫിറ്റ്നസ് ടെസ്റ്റിൽ പരാജയപ്പെട്ടിരുന്നു.
ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീം ഈ മാസം 14ന് മുംബൈയിലെത്തും. മുംബൈയിൽ രണ്ടാഴ്ച ക്വാറൻ്റീനിൽ കഴിഞ്ഞതിനു ശേഷമാണ് ടീം ശ്രീലങ്കയിലേക്ക് തിരിക്കുക. മുംബൈയിലെ ഹോട്ടലിൽ ക്വാറൻ്റീനു വേണ്ടി എത്തുന്നതിനു മുൻപ് താരങ്ങൾ ആർടിപിസിആർ ടെസ്റ്റ് നടത്തണം. ജൂലൈ 13നാണ് പര്യടനം ആരംഭിക്കുക.
ശ്രീലങ്കക്കെതിരെ മൂന്ന് ഏകദിനങ്ങളിലും മൂന്ന് ടി-20 മത്സരങ്ങളിലുമാണ് ഇന്ത്യ കളിക്കുക. ജൂലൈ 13, 16, 18 തീയതികളിലാണ് ഏകദിന മത്സരങ്ങൾ നടക്കുക. 21, 23, 25 എന്നീ തീയതികളിൽ ടി-20 മത്സരങ്ങളും നടക്കും.
ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമിനെ ശിഖർ ധവാനാണ് നയിക്കുക. ഭുവനേശ്വർ കുമാർ ഉപനായകനാവും. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം നേടി. കർണാടകയ്ക്കായി കളിക്കുന്ന ആർസിബിയുടെ മലയാളി താരം ദേവ്ദത്ത് പടിക്കൽ, രാജസ്ഥാൻ റോയൽസിൻ്റെ സൗരാഷ്ട്ര പേസർ ചേതൻ സക്കരിയ, സിഎസ്കെയുടെ മുംബൈ ഓപ്പണർ ഋതുരാജ് ഗെയ്ക്‌വാദ് തുടങ്ങിയവരാണ് ടീമിലെ പുതുമുഖങ്ങൾ. കെകെആറിൻ്റെ ഡൽഹി താരം നിതീഷ് റാണയ്ക്കും ദേശീയ ടീമിലേക്ക് ആദ്യമായി വിളിയെത്തി.
Story Highlights: BCCI relaxes fitness guidelines
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here