ബിജെപിയോടുള്ള മൃദുസമീപനം കെ സുധാകരൻറെ മുഖമുദ്ര; ഹൈക്കമാന്റ് നിലപാട് വ്യക്തമാക്കണം: സിപിഎം

ബിജെപി മുഖ്യശത്രുവല്ലെന്ന കെപിസിസി അധ്യക്ഷൻ കെ സുധാകരൻറെ നിലപാട് കോൺഗ്രസ് വർഗീയതയുമായി സന്ധിചേരുമെന്നതിൻറെ സൂചനയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. എല്ലാക്കാലത്തും ബി.ജെ.പിയോട് സൗഹാർദ്ദ സമീപനം എന്നത് സുധാകരന്റെ മുഖമുദ്രയുമാണ്. കോൺഗ്രസ് ദേശീയനേതൃത്വവും സോണിയ ഗാന്ധിയും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും സിപിഎം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
നിയമസഭാ തെരഞ്ഞെടുപ്പിൽ നിരവധി മണ്ഡലങ്ങളിൽ യുഡിഎഫ്-ബിജെപി കൂട്ടുകെട്ട് ഉണ്ടായിരുന്നതിൻറെ വ്യക്തമായ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതു കേരളത്തിലെ ജനങ്ങൾ തള്ളിക്കളഞ്ഞതിന് തെളിവാണ് തെരഞ്ഞെടുപ്പിലെ വിധിയെഴുത്തെന്നും സിപിഎം വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് തോൽവിയിൽ നിന്ന് പാഠം ഉൾക്കൊള്ളാതെ ബി.ജെ.പിയുമായി സ്ഥിരം സഖ്യത്തിലേർപ്പെടാനുള്ള നീക്കമായെ ഇതിനെ കാണാൻ കഴിയൂ. തീവ്രഹിന്ദുത്വം പ്രചരിപ്പിച്ചും കോടികളുടെ കുഴൽപ്പണം ഇറക്കിയുമാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിട്ടത്. ബി.ജെ.പിയുടെ കുഴൽപ്പണം, കോഴ ഇടപാടുകളെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നിട്ടും അതിനോട് ശക്തിയായി പ്രതികരിക്കാൻ യു.ഡി.എഫ് തയ്യാറായിട്ടില്ലെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആരോപിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here