ഇന്ത്യ-ഇംഗ്ലണ്ട് വനിതാ ടെസ്റ്റ്; ഇന്ത്യ പൊരുതുന്നു

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ പൊരുതുന്നു. ആദ്യ ഇന്നിംഗ്സിൽ ഫോളോ ഓൺ വഴങ്ങിയ ഇന്ത്യ നാലാം ദിവസം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് എടുത്തിട്ടുണ്ട്. ഇംഗ്ലണ്ടിൻ്റെ ആദ്യ ഇന്നിംഗ്സ് സ്കോറിൽ നിന്ന് 6 റൺസാണ് നിലവിൽ ഇന്ത്യയുടെ ലീഡ്. ഇന്ത്യക്കായി ഷഫാലി വർമ്മ (63), ദീപ്തി ശർമ്മ (54) എന്നിവർ അർദ്ധസെഞ്ചുറി നേടി.
രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് സ്കോർബോർഡിൽ 29 റൺസ് ആയപ്പോൾ ആദ്യ വിക്കറ്റ് നഷ്ടമായി. സ്മൃതി മന്ദനയാണ് (8) പുറത്തായത്. മൂന്നാം നമ്പറിൽ ക്രീസിലെത്തിയ ദീപ്തി ശർമ്മ ഷഫാലിക്ക് ഉറച്ച പിന്തുണ നൽകി. രണ്ടാം വിക്കറ്റിൽ 70 റൺസ് പടുത്തുയർത്തിയതിനു ശേഷമാണ് ഈ കൂട്ടുകെട്ട് വേർപിരിയുന്നത്. ഷഫാലി വർമ്മയുടെ വിക്കറ്റ് വീഴ്ത്തി സോഫി എക്സ്ലെസ്റ്റൺ ഇംഗ്ലണ്ടിനു ബ്രേക്ക്‌ത്രൂ നൽകി. ആദ്യ ഇന്നിംഗ്സിലേതു പോലെ കൂറ്റൻ ഷോട്ടിനു ശ്രമിച്ചാണ് ഷഫാലി പുറത്തായത്. ഷഫാലിയെ പുറത്താക്കാൻ കാതറിൻ ബ്രണ്ട് എടുത്ത ക്യാച്ച് അവിശ്വസനീയമായിരുന്നു.
മൂന്നാം വിക്കറ്റിൽ ക്രീസിലെത്തിയ പൂനം റാവത്തും നന്നായി ബാറ്റ് ചെയ്തു. മൂന്നാം വിക്കറ്റിൽ ദീപ്തി-പൂനം കൂട്ടുകെട്ട് 72 റൺസ് കണ്ടെത്തി. ടെസ്റ്റ് കരിയറിലെ പ്രഥമ ഫിഫ്റ്റിക്ക് പിന്നാലെ ദീപ്തിയും പുറത്തായി. ദീപ്തി ശർമ്മയെ എക്സ്ലെസ്റ്റൺ പുറത്താക്കുകയായിരുന്നു. പൂനം റാവത്ത് (39) ക്രീസിൽ തുടരുകയാണ്.
Story Highlights: india women vs england women second innings
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here