‘രേഷ്മ ഇത്രയും വഞ്ചകിയെന്ന് അറിഞ്ഞില്ല’; കൊല്ലത്ത് ആറ്റില്‍ ചാടി മരിച്ച ആര്യയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു

കൊല്ലത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ കേസിലെ പ്രതിയും കുഞ്ഞിന്റെ അമ്മയുമായ രേഷ്മയ്‌ക്കെതിരെ മരിച്ച ആര്യയുടെ ആത്മഹത്യാക്കുറിപ്പ്. രേഷ്മ ഇത്രയും വഞ്ചകിയെന്ന് അറിഞ്ഞിരുന്നില്ലെന്ന് ആത്മഹത്യാ കുറിപ്പില്‍ ആര്യ പറയുന്നു. കേസില്‍ പൊലീസ് പിടികൂടുന്നത് സഹിക്കാന്‍ സാധിക്കുന്നതല്ല. അറിഞ്ഞുകൊണ്ട് ആരെയും ചതിച്ചിട്ടില്ലെന്നും എല്ലാവരും ക്ഷമിക്കണമെന്നുമാണ് കുറിപ്പില്‍ പറയുന്നത്.
നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ കൂടുതല്‍ ദുരൂഹതയേറുന്നതാണ് രേഷ്മയുടെ ബന്ധുക്കളായ യുവതികളുടെ മരണം. രേഷ്മയുടെ ഭര്‍തൃ സഹോദരീ പുത്രി ഗ്രീഷ്മ. ഭര്‍തൃ സഹോദരന്റെ ഭാര്യ ആര്യയുടെ എന്നിവരാണ് മരിച്ചത്. കേസില്‍ മൊഴിയെടുക്കാനായി ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിക്ക് പാരിപള്ളി പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ഇരുവരോടും നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെ ഇവരെ കാണാതാകുകയായിരുന്നു.
ഇത്തിക്കരയാറ്റിന് സമീപത്തെ സിസിടിവിയില്‍ നിന്ന് ഇവരുടെ ദൃശ്യങ്ങള്‍ കണ്ടെത്തി. തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും നടത്തിയ തിരച്ചിലിലാണ് ആര്യയുടെയും ഗ്രീഷ്മയുടേയും മൃതദേഹം കണ്ടെത്തിയത്. രേഷ്മ ഗര്‍ഭിണിയായിരുന്നതും പിന്നീട് നവജാത ശിശുവിനെ ഉപേക്ഷിച്ചതും ബന്ധുക്കളായ യുവതികള്‍ക്ക് അറിയാമായിരുന്നുവെന്നാണ് പൊലീസ് നിഗമനം. രേഷ്മ ഉപയോഗിച്ചിരുന്ന സിം കാര്‍ഡ് ആര്യയുടെ പേരിലുള്ളതായിരുന്നു.
Story Highlights: kollam new born baby, suicide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here