തിരുവനന്തപുരത്ത് വളർത്തുനായയെ കൊന്ന സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; എത്രയും പെട്ടെന്ന് കുറ്റപത്രം സമർപ്പിക്കാൻ നിർദേശം

തിരുവനന്തപുരം അടിമലത്തുറയിൽ വളർത്തു നായയെ ചൂണ്ടയിൽ കൊരുത്ത് തല്ലിക്കൊന്ന സംഭവത്തിൽ എത്രയും പെട്ടെന്ന് കുറ്റപത്രം സമർപ്പിച്ച് വിചാരണ തുടങ്ങണമെന്ന് ഹൈക്കോടതി. സംസ്ഥാന സർക്കാരിനോട് ഇക്കാര്യത്തിൽ വിശദീകരണം തേടിയ ഹൈക്കോടതി പത്ത് ദിവസത്തിനകം സ്വീകരിച്ച നടപടികൾ എന്തെല്ലാമെന്ന് വ്യക്തമാക്കാനും ആവശ്യപ്പെട്ടു. സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു.
ജസ്റ്റിസ് എ.കെ ജയങ്കരൻ നമ്പ്യാരുടെ കത്തിന്റെ അടിസ്ഥാനത്തിൽ ചീഫ് ജസ്റ്റിസാണ് ഇന്നലെ കേസ് എടുക്കാൻ നിർദേശിച്ചത്. ഇന്ന് കേസ് പരിഗണിച്ച ഹൈക്കോടതി സംഭവത്തിൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടു. കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി അഡ്വക്കേറ്റ് ജനറൽ അറിയിച്ചു. ഇതോടെ സംഭവത്തിൽ എത്രയും വേഗം കുറ്റപത്രം സമർപ്പിച്ച് വിചാരണ തുടങ്ങണമെന്ന് ഹൈക്കോടതി നിർദേശിക്കുകയായിരുന്നു. സംസ്ഥാന സർക്കാരിനോട് പത്ത് ദിവസത്തിനകം സ്വീകരിച്ച നടപടികൾ എന്തെല്ലാമെന്ന് വിശദീകരിക്കാനും ആവശ്യപ്പെട്ടു.
അതേസമയം, സംഭവത്തിൽ അനിമൽ വെയർഫെയർ ബോർഡിനോടും വിശദീകരണം നൽകാൻ ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. മൃഗാശുപത്രികളിലെ നിലവിലെ സൗകര്യങ്ങൾ ഹൈക്കോടതിയെ ബോർഡ് അറിയിക്കണം. തെരുവിൽ അലയുന്ന മൃഗങ്ങളുടെ സംരക്ഷണം പ്രധാനമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത്തരം മൃഗങ്ങളെ ദത്തെടുക്കാനായി പ്രത്യേക ക്യാമ്പുകളടക്കം സജ്ജീകരിക്കുന്നത് അഭികാമ്യമായിരിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. അനിമൽ വെൽഫയർ ബോർഡ് ബോധവത്ക്കരണം നടത്തണമെന്നും കാലാവധി കഴിഞ്ഞ സംസ്ഥാന അനിമൽ വെൽഫെയർ ബോർഡ് പുനഃസംഘടിപ്പിച്ച് പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും കോടതി ഉത്തരവിട്ടു.
Story Highlights: Trivandrum, dog, high court of kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here