‘നേരിട്ടത് ക്രൂര പീഡനം’; സിബിഐക്ക് മൊഴി നൽകി മറിയം റഷീദ

ഐ.എസ്.ആർ.ഒ ചാരക്കേസ് ഗൂഢാലോചനയിൽ സിബിഐക്ക് മൊഴി നൽകി മറിയം റഷീദ. അഭിഭാഷകൻ മുഖേനയാണ് മൊഴി പകർപ്പ് നൽകിയത്. സ്‌പെഷ്യൽ ബ്രാഞ്ച് സി.ഐ എസ്. വിജയനും ഐ.ബി ഉദ്യോഗസ്ഥർക്കുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചുകൊണ്ടാണ് മറിയം റഷീദയുടെ മൊഴി.
ചാരക്കേസ് അന്വേഷണ വേളയിൽ സ്‌പെഷ്യൽ ബ്രാഞ്ച് സി.ഐ എസ്.വിജയൻ തന്റെ ഹോട്ടൽ മുറിയിലെത്തി അപമര്യാദയായി പെരുമാറിയെന്ന് മറിയം റഷീദ വ്യക്തമാക്കുന്നു. താൻ എതിർത്തതോടെയാണ് വിജയൻ പിൻവാങ്ങിയത്. വിസ തീർന്ന ദിവസം തിരുവനന്തപുരം കമ്മിഷ്ണർ ഓഫിസിലെത്തിയ തന്നെ ചാരവനിത എന്ന പേരിൽ വിജയൻ കസ്റ്റഡിയിൽ എടുത്തുവെന്നും മറിയം റഷീദയുടെ സ്റ്റേറ്റ്‌മെന്റിലുണ്ട്. 28 ദിവസം ഐബി ചോദ്യം ചെയ്യലിന് വിധേയയാക്കി.
ഐഎസ്‌ഐ ബന്ധമുള്ള മാലദ്വീപ് ചാരവനിതയെന്ന് സ്ഥാപിക്കാനായിരുന്നു ഐബി ശ്രമം. കുറ്റസമ്മതം നടത്താൻ കടുത്ത സമ്മർദം ചൊലുത്തി. ഐബി ചോദ്യം ചെയ്യലിനിടെ കസേരയ്ക്കുള്ള അടിയിൽ തന്റെ കാലിന് പൊട്ടലുണ്ടായെന്നും കാഴ്ച തകരാറിലാക്കും വിധം കണ്ണിലേക്ക് ശക്തമായ പ്രകാശം അടിച്ചു പീഡിപ്പിച്ചതായും മറിയം റഷീദ പറയുന്നു.
അതേസമയം, ചന്ദ്രശേഖറിനെ തിരുവനന്തപുരം ബംഗളുരു യാത്രക്കിടയിലാണ് പരിചയപ്പെട്ടത്.
ചന്ദ്രശേഖർ വഴി ശശികുമാറിനെ പരിചയപ്പെടുകയായിരുന്നു. ഇവർ ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞരെന്ന് അറിയില്ലായിരുന്നുവെന്നും മറിയം റഷീദയുടെ സ്റ്റേറ്റ്‌മെന്റിൽ പറയുന്നു.
Story Highlights: mariyam rasheeda, ISRO Spy case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here