ആദിവാസി വിഭാഗത്തിന് പ്രഥമ പരിഗണന; എല്ലാ കുട്ടികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പാക്കും; മുഖ്യമന്ത്രി

ആദിവാസി വിഭാഗത്തിന് പ്രഥമ പരിഗണന നൽകി എല്ലാ കുട്ടികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആദിവാസി വിഭാഗത്തിൽ ഡിജിറ്റൽ പഠനോപകരണങ്ങൾ കൈകാര്യം ചെയ്യാനുള്ള പരിശീലനം കുട്ടികൾക്കും രക്ഷിതാക്കൾക്കും നൽകും. ആവശ്യമായ ഊരുകളിൽ പഠന മുറികൾ ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഴുവൻ വിദ്യാർഥികൾക്കും ഡിജിറ്റൽ പഠനോപകരണം വേണമെന്നാണ് സർക്കാർ കാണുന്നത്. ചെറിയ പിന്തുണ നൽകിയാൽ ഉപകരണം വാങ്ങാൻ ശേഷിയുള്ളവർ സഹകരണബാങ്കുകൾ ഇതിനകം പ്രഖ്യാപിച്ച പലിശരഹിത വായ്പ പദ്ധതി പ്രയോജനപ്പെടുത്തണം.
സ്കൂൾ അധ്യാപക- രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ എല്ലാ വീടുകളും സന്ദർശിച്ച് കൃത്യമായ കണക്ക് എടുക്കണം. ജൂൺ 15 നകം ഇത് പൂർത്തിയാക്കണം. ഇതിനായി ഗ്രാമപഞ്ചായത്ത് /വാർഡ് കൗൺസിലർ അധ്യക്ഷനായ സമിതി സ്കൂളിൽ രൂപീകരിക്കും.
സ്കൂൾ എടുത്ത കണക്ക് 19 നകം തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിൽ ക്രോഡീകരിക്കും. ഇതിന് നേതൃത്വം നൽകാൻ തദ്ദേശസ്ഥാപന അധ്യക്ഷന്മാർ അടങ്ങിയ സമിതി ഉണ്ടാകും. ജൂലൈ 21 നകം ജില്ലാതലത്തിൽ ഇവ ക്രോഡീകരിക്കുകയും പിന്നീട് സംസ്ഥാനതല സംവിധാനത്തിന് കൈമാറുകയും ചെയ്യും.
ജില്ലാതലത്തിൽ ജില്ലാ ആസൂത്രണ സമിതി ചെയർപേഴ്സൺ അധ്യക്ഷനും ജില്ലാ കലക്ടർ കൺവീനറുമായി സമിതി നിലവിൽ വരും. സ്വന്തം കുട്ടിക്ക് ഉപകരണങ്ങൾ വാങ്ങിച്ചു നൽകുമ്പോൾ മറ്റൊരു കുട്ടിക്ക് കൂടി വാങ്ങി കൊടുക്കാൻ പറ്റുന്നവരെ അതിന് പ്രേരിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here