ട്വിറ്റര്‍ മേധാവിക്ക് എതിരെ ഗാസിയാബാദ് പൊലീസിന്റെ എഫ്‌ഐആര്‍; വിമര്‍ശനവുമായി കോടതി

ട്വിറ്റര്‍ ഇന്ത്യ മേധാവി മനീഷ് മഹേശ്വരിക്ക് എതിരെ ഗാസിയാബാദ് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ അടിസ്ഥാന വസ്തുതകള്‍ പോലുമില്ലെന്ന് കര്‍ണാടക ഹൈക്കോടതി. ഗാസിയാബാദ് പൊലീസിന്റെ നടപടിയില്‍ നിന്നും സംരക്ഷണമാവശ്യപ്പെട്ട് ട്വിറ്റര്‍ എം ഡി മനീഷ് മഹേശ്വരി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതി പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്.
ഗാസിയാബാദില്‍ വയോധികനെതിരെ ഉണ്ടായ ആള്‍കൂട്ട ആക്രമണത്തില്‍ വ്യാജ വിഡിയോ പ്രചരിച്ച സംഭവത്തിലാണ് ട്വിറ്റര്‍ എംഡിക്കെതിരെ ഗാസിയാബാദ് പൊലീസ് കേസെടുത്തത്. ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാണെമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് മനീഷ് മഹേശ്വരി കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം ഭീകര പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന തരത്തില്‍ കുട്ടികളെ മോശമായി ചിത്രീകരിച്ച ട്വിറ്ററിനെതിരെ കേസെടുക്കാന്‍ ജമ്മുകശ്മീര്‍ ഡിജിപിക്ക് ദേശീയ ബാലാവകാശ കമ്മിഷന്‍ നിര്‍ദേശം നല്‍കി. ജമ്മു കശ്മീരില്‍ കുട്ടികള്‍ ഭീകര പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന തരത്തിലുള്ള ദൃശ്യം പ്രചരിപ്പിച്ചതിനാണ് ട്വിറ്ററിനെതിരെ കേസെടുക്കാന്‍ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്.
ഐടി നിയമം പാലിക്കാത്ത ട്വിറ്ററിനെതിരെ സമര്‍പ്പിച്ച സ്വകാര്യ ഹര്‍ജി പരിഗണിക്കവേ ഡല്‍ഹി ഹൈക്കോടതി ട്വിറ്ററിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. നിയമം പാലിക്കാന്‍ വൈമനസ്യം ഉള്ളവരെ രാജ്യത്ത് എങ്ങനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കും എന്നും ഡല്‍ഹി ഹൈക്കോടതി ചോദിച്ചു. നിയമം പാലിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കാന്‍ സാധിക്കില്ലെന്നും നിയമം പാലിക്കാത്ത പക്ഷം യാതൊരു സംരക്ഷണവും രാജ്യത്ത് ലഭിക്കില്ലെന്നും കോടതി വ്യക്തമാക്കി. രാജ്യത്തെ നിയമങ്ങള്‍ പാലിക്കാന്‍ ട്വിറ്റര്‍ തയാറാകുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.
Story Highlights: twitter, karnataka
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here