ഓരോ തീവണ്ടിയും ചൂളം വിളിച്ച് പെരുമൺ പാലം കടക്കുമ്പോൾ ഇന്നും നാട്ടുകാരുടെ ഉള്ളിൽ ഭീതിയാണ്; ഇന്ന് പെരുമൺ ദുരന്തത്തിന്റെ 33 -ാം ഓർമദിനം

കേരളം ഞെട്ടലോടെ മാത്രം ഓർക്കാനിടെയുള്ള പെരുമൺ തീവണ്ടീ ദുരന്തത്തിന്റെ 33 ആം ഓർമ്മ ദിനമാണിന്ന്. ബംഗളൂരുവിൽ നിന്ന് കന്യാകുമാരിയിലേക്കുള്ള യാത്രമധ്യേ ഐലന്റ് എക്‌സ്പ്രസ്സ് അഷ്മുടിക്കായലിൽ പതിച്ചപ്പോൾ നഷ്ടമായത് 105 ജീവനുകളാണ്. പെരുമൺ പാലം സാക്ഷിയായ ആ വലിയ ദുരന്തത്തിന്റെ കാരണം മൂന്ന് പതിറ്റാണ്ടിനിപ്പുറവും ഒരു ചോദ്യചിഹ്ന്മായി അവശേഷിക്കുന്നു.
1988 ജൂലൈ 8. നൂറ് കണക്കിന് മനുഷ്യരുടെ വിധി മാറ്റിയെഴുതിയ ഐലന്റ് എക്‌സ്പ്രസിന്റെ ആ യാത്ര, അവസാനിച്ചത് ഈ പാലത്തിലാണ്. കന്യാകുമാരി ലക്ഷ്യമാക്കി പാഞ്ഞ ആ തീവണ്ടി പെരുമൺ പാലം കടക്കും മുമ്പ് അഷ്ടമുടിക്കായലിന്റെ ഓളപ്പരപ്പിലേക്ക് കൂപ്പുകുത്തി. ഒന്നിന് പുറകെ ഒന്നായി അഷ്ടമുടിക്കായലിൽ പതിച്ചത് 14 ബോഗികൾ. പൊലിഞ്ഞത് കുഞ്ഞു കുട്ടികളടക്കം 105 ജീവനുകൾ. ഇരുനൂറിലധികം പേർ പരുക്കുകളോടെ ജീവിതത്തിലേക്ക്. രക്ഷാപ്രവർത്തനത്തിടെ മരണത്തെ മുഖാമുഖം കണ്ടവരും നിരവധി.
വിവാഹ പന്തലിൽ നിന്നാണ് അന്നത്തെ സ്ഥലം എംഎൽഎ ജെ മേഴ്‌സിക്കുട്ടിയമ്മ ദുരന്തമുഖത്തേക്ക് ഓടിയെത്തിയത്. വിവാഹത്തിന്റെ ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് വാർത്തയറിയുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം വിവാഹത്തിനായി എത്തിയിരുന്നു. എന്നാൽ വിവാഹം നേരത്തെയാക്കി മേഴ്‌സിക്കുട്ടി അടക്കം മന്ത്രിമാരും മുഖ്യമന്ത്രിയും പെരുമണ്ണിലേക്ക് എത്തുകയായിരുന്നു.
ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അപകടകാരണമെന്നായിരുന്നു റെയിൽവേയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. എന്നാൽ ടൊർണാഡോ എന്ന കരിംചുഴലിയാണ് ദുരന്തകാരണമെന്നാണ് റെയിൽവേയിലെ സേഫ്റ്റി കമ്മീഷണർ ആയിരുന്ന സൂര്യനാരായണന്റെ കണ്ടെത്തൽ.
പക്ഷെ ചുഴലിക്കാറ്റെന്ന വാദം പ്രദേശവാസികൾ തള്ളി. പാളത്തിൽ ജോലികൾ നടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ ട്രെയിൻ പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് അപകടകാരണം എന്നതടക്കമുള്ള അഭ്യൂഹങ്ങൾ പടർന്നു.
പുനരന്വേഷണം നടന്നെങ്കിലും ചുഴലിക്കാറ്റെന്ന നിഗമനത്തിൽ നിന്ന് മാറ്റം വന്നില്ല. പിന്നെ പതിയേ പതിയേ അന്വേഷണങ്ങൾ അവസാനിച്ചു. ജുഡീഷ്യൽ അന്വേഷണം എന്ന നാട്ടുകാരുടെ ആവശ്യം പോയ കാലത്തിനൊപ്പം ചവറ്റുകൊട്ടയിലായി. നഷ്ടപ്പെട്ടവരുടെ ഓർമ്മകൾ പേറുന്ന
ഈ ദുരന്തസ്മാരകത്തിൽ പക്ഷെ ഇന്നും ഒരു ചോദ്യം മാത്രം അവശേഷിക്കുന്നു.. തീവണ്ടിദുരന്തം നടന്നതെങ്ങനെ ?
Story Highlights: 33 years of peruman tragedy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here