യൂറോ കപ്പ് ഫൈനല്‍ നാളെ; ഇറ്റലി ഇംഗ്ലണ്ടിനെ നേരിടും

യൂറോ കപ്പ് ചാമ്പ്യന്മാരെ നാളെ അറിയാം. വെംബ്ലിയില്‍ രാത്രി 12.30ന് ആരംഭിക്കുന്ന ഫൈനലില്‍ ഇറ്റലി ഇംഗ്ലണ്ടിനെ നേരിടും. ചരിത്രം തിരുത്തി ആദ്യ കിരീടമുയര്‍ത്താനാണ് ആതിഥേയരായ ഇംഗ്ലണ്ട് ഇറങ്ങുന്നത്. അതേസമയം അരനൂറ്റാണ്ടിന്റെ കാത്തിരിപ്പിന് അറുതിവരുത്തുകയാണ് അസൂറിപ്പടയുടെ ലക്ഷ്യം.
ഇറ്റലി 1968ന് ശേഷമൊരു കിരീടമാണ് ലക്ഷ്യമിടുന്നത്. കലാശപ്പോരില്‍ 2000ലും 2012ലും കാലിടറിവീണ ദുഷ്പേര് കഴുകിക്കളഞ്ഞേ മതിയാകൂ. എന്നാല്‍ മേജര്‍ ടൂര്‍ണമെന്റ് ഫൈനലിലെത്താന്‍ 55 കൊല്ലം കാത്തിരിക്കേണ്ടിവന്ന ഇംഗ്ലണ്ടിന് സ്വന്തം കാണികള്‍ക്ക് മുന്നില്‍ തോല്‍വി ചിന്തിക്കാനാകില്ലെന്നതാണ് വസ്തുത. ലോകകപ്പിലും യുവേഫ നാഷന്‍സ് ലീഗിലുമെല്ലാം അവസാന ഘട്ടത്തില്‍ കാലിടറിയ വേദന മാറാന്‍ യൂറോയിലെ കിരീടം ഇംഗ്ലണ്ടിന് കൂടിയേ തീരൂ.
യൂറോയില്‍ ഗോള്‍ വഴങ്ങുന്നതില്‍ പിശുക്ക് കാണിക്കുന്ന ഇംഗ്ലണ്ടിന്റെ വല കുലുങ്ങിയത് ഒരേയൊരു തവണയാണ്. മറുവശത്ത് എല്ലാ കളിയിലും ഗോളടിച്ചാണ് നീലപ്പട വെംബ്ലി കീഴടക്കാന്‍ വരുന്നത്. പ്രതിഭാധാരാളിത്തം ഇരു ടീമിനും ബെഞ്ചില്‍ വരെയുണ്ട്. ആരെ ഇറക്കുമെന്നത് മാത്രമാണ് റോബര്‍ട്ടോ മാന്‍ചീനിക്കും ഗാരത് സൗത്ഗേറ്റിനുമുള്ള ആശങ്ക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here