‘ജനാധിപത്യം എന്നാൽ ന്യൂനപക്ഷങ്ങളുടെ സംരക്ഷണം’; ഹരിദ്വാറിൽ അറവുശാലകൾ നിരോധിച്ച നടപടിക്കെതിരെ ഉത്തരാഖണ്ഡ് ഹൈക്കോടതി

ഹരിദ്വാർ ജില്ലയിൽ അറവുശാലകൾ നിരോധിച്ച ഉത്തരാഖണ്ഡ് സർക്കാർ നടപടിക്കെതിരെ ഹൈക്കോടതി. ജനാധിപത്യം എന്നാൽ ന്യൂനപക്ഷങ്ങളുടെ സംരക്ഷണമാണെന്നും ന്യൂനപക്ഷങ്ങളോട് എങ്ങനെ പെരുമാറുന്നു എന്ന് നോക്കിയാണ് ഒരു സമൂഹത്തെ വിലയിരുത്തുകയെന്നും ഹൈക്കോടതി നിരീക്ഷിച്ചു. അറവുശാലകൾ നിരോധിച്ച നടപടിക്കെതിരെ സമർപ്പിച്ച ഹർജികൾ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ആർ. എസ് ചൗഹാൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം.
ഇക്കഴിഞ്ഞ മാർച്ചിലാണ് ഹരിദ്വാറിൽ അറവുശാലകൾക്ക് നിരോധനമേർപ്പെടുത്തിയത്. ഇതിനെതിരെയാണ് ഹർജി. സ്വകാര്യതയ്ക്കുള്ള അവകാശം, ജീവിക്കാനുള്ള അവകാശം, സ്വതന്ത്രമായി മതാചാരങ്ങൾ നടത്താനുള്ള അവകാശം എന്നിവയ്‌ക്കെതിരെയാണ് വിലക്കെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഹരിദ്വാറിലെ മുസ്ലിങ്ങളോട് വിവേചനം കാട്ടുന്നതായും ഹർജിയിൽ ആരോപണമുണ്ട്. ഹർജിക്കാർ ഉന്നയിക്കുന്നത് ഗുരുതര അവകാശ പ്രശ്‌നമാണെന്നും ഭരണപരമായ വ്യഖ്യാനം ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഒരു പൗരന്റെ തീരുമാനങ്ങളെ നിർണയിക്കാൻ ഭരണകൂടത്തിന് എത്രത്തോളം കഴിയുമെന്നും ഹൈക്കോടതി ചോദിച്ചു. കേസിൽ കൂടുതൽ വാദം കേൾക്കേണ്ടതുണ്ടെന്നും ബക്രീദിന് മുൻപായി വിധി പറയാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. കേസ് വീണ്ടും പരിഗണിക്കും.
Story Highlights: Slaughter house, Uttarakhand, haridwar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here