ഇന്ധന വില നിയന്ത്രിക്കേണ്ടതിന്റെ ഉത്തരവാദിത്വം കേന്ദ്ര സർക്കാരിന്; സംസ്ഥാനങ്ങൾക്കല്ല: ശശി തരൂർ

ഇന്ധനവില നിയന്ത്രിക്കേണ്ട ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാരിനാണെന്ന് കോണ്‍ഗ്രസ് എംപി ഡോ. ശശി തരൂര്‍. ഇന്ധന വില നിയന്ത്രിക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളല്ലെന്നും തരൂര്‍ പറഞ്ഞു. തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റി ആസ്ഥാനമായ സത്യമൂർത്തി ഭവനിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സർക്കാരുകൾ ഇന്ധനത്തിന്മേലുള്ള നികുതി കുറയ്ക്കണമെന്ന് പ്രതീക്ഷിക്കുന്നത് അനീതിയാണ്. ഇന്ധനവിലയ്‌ക്കൊപ്പം കേന്ദ്രസര്‍ക്കാര്‍ സെസ്സും ചുമത്തുന്നുണ്ട്. സെസിന്റെ 96 ശതമാനവും കേന്ദ്ര സര്‍ക്കാരിനാണെന്നത് ഓര്‍ക്കണമെന്നും തരൂര്‍ പറഞ്ഞു. വിവധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മെയ് നാലിന് ശേഷം ഇന്ധന വില 40 മടങ്ങ് വർധിപ്പിച്ചതായി തരൂര്‍ ചൂണ്ടിക്കാട്ടി.
പെട്രോള്‍- ഡീസല്‍ വില കൂടിയതിന് പിന്നാലെ പച്ചക്കറികൾ, പഴങ്ങൾ, മറ്റ് അവശ്യ ഗാർഹിക വസ്തുക്കൾ എന്നിവയ്ക്കും വില കൂടി. ആരോഗ്യകരമായ സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാകുന്ന വര്‍ധനവ് അല്ല ഇത്. വിലക്കയറ്റം നിയന്ത്രിക്കാനായി മോദി സര്‍ക്കാര്‍ ഒരുനടപടിയും സ്വീകരിച്ചില്ലെന്ന് തരൂര്‍ കുറ്റപ്പെടുത്തി.
പാം ഓയിൽ, പയർവർഗ്ഗങ്ങൾ തുടങ്ങിയ ചില അവശ്യവസ്തുക്കളുടെ ഇറക്കുമതി തീരുവ വർധിച്ചിട്ടുണ്ട്. നികുതിയും സെസ്സും കുറച്ച് ഇന്ധന വില നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും ശശി തരൂര്‍ ആവശ്യപ്പെട്ടു.
Story Highlights: Shashi Tharoor On Fuel Price Hike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here