‘ശശി തരൂര്‍ യഥാര്‍ത്ഥത്തില്‍ അഭിനന്ദിക്കേണ്ടത് സിപിഐഎമ്മിനെ; റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ആവശ്യപ്പെട്ടത് ഇടതുപക്ഷം’; ജോണ്‍ ബ്രിട്ടാസ്

ശശി തരൂര്‍ യഥാര്‍ത്ഥത്തില്‍ അഭിനന്ദിക്കേണ്ടത് സിപിഐഎമ്മിനെയാണെന്ന് ജോണ്‍ ബ്രിട്ടാസ്. യുക്രെയ്ന്‍ റഷ്യന്‍ പ്രശ്‌നം വന്നപ്പോള്‍ പാശ്ചാത്യരാജ്യങ്ങളുടെ സമ്മര്‍ദത്തിന് ഇന്ത്യ വഴങ്ങരുതെന്നും റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യണമെന്നും പറഞ്ഞത് സിപിഐഎം ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ആണ്. അന്ന് അതില്‍ ചില വിയോജിപ്പുകള്‍ ശശി തരൂരിന് ഉണ്ടായിരുന്നു. ഇന്ന് സ്വാഭാവികമായും ഞങ്ങള്‍ അന്ന് പറഞ്ഞത് ശരിയായിരുന്നുവെന്നും നരേന്ദ്ര മോദി അപൂര്‍വമായിട്ടെങ്കിലും ഞങ്ങളെപ്പോലുള്ള ആള്‍ക്കാര്‍ പറഞ്ഞത് അനുസരിച്ചിട്ടോ അല്ലെങ്കില്‍ കേട്ടിട്ടോ റഷ്യയുമായുള്ള ഊഷ്മളമായ ബന്ധം മുന്നോട്ട് കൊണ്ടുപോയി. അതിന്റെ ഗുണവും രാജ്യത്തിനുണ്ടായി. രാജ്യത്തിന്റെ പെട്രോളിയം ഇറക്കുമതിയില്‍ 40 ശതമാനത്തോളം ഒരു ഘട്ടത്തില്‍ റഷ്യയില്‍ നിന്നായി – അദ്ദേഹം വ്യക്തമാക്കി.
ശശി തരൂര്‍ വിശ്വപൗരനും നയതന്ത്രജ്ഞനുമാണല്ലോയെന്നും അദ്ദേഹത്തിന്റെ അഭിപ്രായത്തിന്റെ സൂക്ഷ്മതലത്തിലേക്ക് പോകേണ്ടത് കോണ്‍ഗ്രസ് പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ വിലപിടിപ്പുള്ള എം പിയാണ് തരൂരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Read Also: ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ചയും പരാജയം; സമരം തുടരുമെന്ന് ആശാ വര്‍ക്കേഴ്‌സ്
യുക്രെയിന്‍ റഷ്യ യുദ്ധത്തില്‍ മോദി നടത്തിയ ഇടപെടല്‍ ശരിയായിരുന്നുവെന്നായിരുന്നു തരൂരിന്റെ പരാമര്‍ശം. പരാമര്‍ശം ബിജെപി ഏറ്റെടുക്കുകയും ചെയ്തു. യുക്രെയിന്‍ പ്രസിഡന്റിനെയും റഷ്യന്‍ പ്രസിഡന്റിനെയും ആലിംഗനം ചെയ്യാന്‍ കഴിയുന്ന ഒരു പ്രധാനമന്ത്രി ഇന്ത്യക്കുണ്ട്. ഇരു രാജ്യങ്ങളിലുമുള്ള ഇന്ത്യയുടെ സ്വീകാര്യതയാണ് ഇതിലൂടെ അര്‍ത്ഥമാക്കുന്നത് എന്നായിരുന്നു ഡല്‍ഹിയിലെ റായ്‌സിന ഡയലോഗില്‍ ശശി തരൂര്‍ നടത്തിയ പരാമര്‍ശം. മോദി നതന്ത്രത്തെ തരൂര്‍ പുകഴ്ത്തിയത് അഭിനന്ദനീയമെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രതികരണം. പരാമര്‍ശം ചര്‍ച്ചയായതോടെ താന്‍ പറഞ്ഞതില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്ന പ്രതികരണവുമായി ശശി തരൂര്‍ രംഗത്തെത്തി.
Story Highlights : John Brittas about Shashi Tharoor’s statement of praising PM Modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here