എയര്‍ ഇന്ത്യ ബോയിങ് 787 വിമാനങ്ങളില്‍ സുരക്ഷാ പ്രശ്‌നങ്ങളില്ലെന്ന് ഡിജിസിഎ; പൈലറ്റുമാരുടെ വിവരങ്ങളും പരിശോധിച്ചു

രാജ്യത്തെ നടുക്കിയ വിമാന അപകടത്തിന് പിന്നാലെ നടത്തിയ പരിശോധനയില്‍ എയര്‍ ഇന്ത്യയുടെ ബോയിങ് 787 വിമാനങ്ങളില്‍ സുരക്ഷാ പ്രശ്‌നങ്ങളൊന്നും കണ്ടെത്താനായില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. വിമാനങ്ങളുടെ സുരക്ഷയില്‍ ശ്രദ്ധ ചെലുത്തണമെന്നും പുറപ്പെടല്‍ സമയബന്ധിതമായി നടത്തണമെന്നും ഡിജിസിഎ എയര്‍ ഇന്ത്യക്ക് നിര്‍ദേശം നല്‍കി. വിമാനത്തിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഡിജിസിഎ അറിയിച്ചു. (no safety concerns found in air india boeing 787 DGCA)
271 പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിലെ പൈലറ്റുമാരുടേയും മറ്റ് ഉദ്യോഗസ്ഥരുടേയും ട്രെയിനിങ് റെക്കോര്‍ഡുകള്‍ ഡിജിസിഎ വിശദമായി പരിശോധിച്ചു. കൂടാതെ പൈലറ്റുമാര്‍ നാളിതുവരെ നടത്തിയ യാത്രയുടെ വിവരങ്ങളും അവരുടെ മറ്റ് ക്വാളിഫിക്കേഷന്‍സും ആരോഗ്യനിലയെ സംബന്ധിച്ച റെക്കോര്‍ഡുകളും ഡിജിസിഎ വിശദമായി പരിശോധിച്ചു. ഇതില്‍ തകരാറുകളൊന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിവരം.
എയര്‍ ഇന്ത്യ വിമാനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ഡിജിസിഎ ആശങ്ക അറിയിച്ചിട്ടുണ്ട്. എയര്‍ലൈന്‍ സര്‍വീസുമായി ബന്ധപ്പെട്ട് ഏകോപനം ശക്തിപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. അപകടമുണ്ടായി ഇന്നുവരെ എയര്‍ ഇന്ത്യ റദ്ദാക്കിയത് 83 വിമാനങ്ങളാണ്. ജൂണ്‍ 12 മുതല്‍ ഇന്ന് വൈകിട്ട് ആറു മണി വരെയുള്ള കണക്കാണിത്. ഡിജിസിഎ തന്നെയാണ് കണക്കുകള്‍ പുറത്തുവിട്ടത്.
Story Highlights : no safety concerns found in air india boeing 787 DGCA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here