അണക്കപ്പാറ റെയ്ഡ്; അന്വേഷണ സംഘത്തിനെതിരെ കള്ളക്കേസ് നീക്കമെന്ന് ആരോപണം

അണക്കപ്പാറ വ്യാജ കള്ള് നിര്‍മാണ റെയ്ഡില്‍ അന്വേഷണ സംഘത്തിനെതിരെ കള്ളക്കേസ് നീക്കമെന്ന് ആരോപണം. പതിമൂന്ന് ഉദ്യോഗസ്ഥര്‍ സസ്‌പെന്‍ഷനിലായതോടെയാണ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ക്രൈംബ്രാഞ്ച് സംഘത്തിനെതിരെ വ്യാജ കള്ള് ലോബിയും എക്‌സൈസിലെ ഒരു വിഭാഗവും ചേര്‍ന്ന് കള്ളക്കേസിന് നീക്കം നടത്തുന്നത്. ഇതിനായി കള്ളുവണ്ടി ഡ്രൈവറെ കരുവാക്കുന്നുവെന്നാണ് വിവരം.
ഉന്നതരടക്കം പതിമൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥരെയാണ് അണക്കപ്പാറ റെയ്ഡുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഡ് ചെയ്തത്. ഈ സാഹചര്യത്തിലാണ് റെയ്ഡ് നടത്തിയ എക്‌സൈസ് സ്‌റ്റേറ്റ് എന്‍ഫോഴ്‌സ്‌മെന്റ്, കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എന്നിവര്‍ക്കെതിരെ കരുനീക്കം ശക്തമായത്. കേസ് അന്വേഷണത്തിനിടെ കഴിഞ്ഞ ഏഴാം തിയതി മപടപ്പലൂര്‍ എന്ന സ്ഥലത്ത് വച്ച് കള്ളുവണ്ടി ഡ്രൈവറെ ക്രൈംബ്രാഞ്ച് സംഘം മര്‍ദിച്ചു എന്നാണ് ആരോപണം. സ്പിരിറ്റ് ശേഖരണത്തെ കുറിച്ചുള്ള ചോദ്യം ചെയ്യലിനിടെ മര്‍ദിച്ചുവെന്നായിരുന്നു പരാതി. തുടര്‍ന്ന് ഇയാള്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടുകയും ചെയ്തു.
സംഭവം കെട്ടിച്ചമച്ചതാണെന്നും വ്യാജ കള്ള് ഇടപാടിനെ പിന്തുണയ്ക്കുന്ന ഉദ്യോഗസ്ഥരുടെ അറിവോടെയാണ് ഇത്തരം നീക്കമെന്നുമാണ് വിവരം. കള്ളുകേസില്‍ കൂട്ട സസ്‌പെന്‍ഷന്‍ ഉണ്ടായതോടെയാണ് ഈ കേസ് കുത്തിപ്പൊക്കാനുള്ള ശ്രമം നടക്കുന്നത്. അതേസമയം കേസില്‍ മുഖ്യപ്രതി സോമശേഖരന്‍ നായരുടെ റിമാന്‍ഡ് കാലാവധി പതിനാല് ദിവസം കൂടി നീട്ടി. ഒളിവിലുള്ള പ്രതികള്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ മൂന്ന് കള്ളുഷാപ്പുകളോട് ചേര്‍ന്ന് വ്യാജ കള്ള് നിര്‍മാണ കേന്ദ്രം പ്രവര്‍ത്തിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സംഘം റെയ്ഡ് നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
Story Highlights: hooch , anakkappara
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here