ആലപ്പുഴയിൽ ആരോഗ്യപ്രവർത്തകരെ കൈയേറ്റം ചെയ്ത സംഭവം; സിപിഐഎം നേതാക്കൾക്കെതിരെ കേസ്

ആലപ്പുഴ കൈനകരിയിൽ ആരോഗ്യപ്രവർത്തകരെ കൈയേറ്റം ചെയ്ത സംഭവത്തിൽ സിപിഐഎം നേതാക്കൾക്കെതിരെ കേസ്. കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം. സി പ്രസാദ്, സിപിഐഎം ലോക്കൽ സെക്രട്ടറി രഘുവരൻ, വിശാഖ് വിജയ് എന്നിവർക്കെതിരെയാണ് പൊലീസ് കേസ്. ഡോക്ടറുടെ പരാതിയിലാണ് നടപടി.
Read Also: ആലപ്പുഴയിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ആരോഗ്യപ്രവർത്തകരെ തടഞ്ഞുവച്ചതായി ആക്ഷേപം
വാക്സിൻ വിതരണത്തിൽ ക്രമവിരുദ്ധമായ നടപടി ആരോപിച്ചായിരുന്നു ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള അതിക്രമം. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. കുപ്പപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകരെ തടഞ്ഞുവച്ചതായായിരുന്നു ആരോപണം. കൈനകരി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലായിരുന്നു അതിക്രമം. നിശ്ചയിച്ച ക്വാട്ട പ്രകാരമുള്ള വാക്സിൻ വിതരണം മാത്രമേ സാധ്യമാകുവെന്ന് ആരോഗ്യ കേന്ദ്രം അധികൃതർ നിലപാടെടുത്തിരുന്നു. എന്നാൽ പാലിയേറ്റീവ് കെയർ വിഭാഗത്തിലുള്ള വാക്സിൻ, വിതരണം ചെയ്യണമെന്ന് സിപിഐഎം നേതാവ് കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു. ഇതോടെ തർക്കമായി. രണ്ട് മണിക്കൂറോളം ആരോഗ്യപ്രവർത്തകരെ തടഞ്ഞുവച്ചു. ഈ ദൃശ്യങ്ങൾ പകർത്തിയ ആരോഗ്യപ്രവർത്തകയുടെ ഭർത്താവിനെയും പഞ്ചായത്ത് പ്രസിഡന്റ് എം.സി പ്രസാദിന്റെ നേതൃത്വത്തിലുള്ള സിപിഐഎം പ്രവർത്തകർ മർദിച്ചു. നെടുമുടി പൊലീസെത്തിയാണ് ആരോഗ്യ പ്രവർത്തകരെയും മർദനമേറ്റ നഴ്സിന്റെ ഭർത്താവിനെയും മോചിപ്പിച്ചത്. സർക്കാർ നിർദേശം കൃത്യമായി പാലിച്ചിട്ടും അധിക്ഷേപം നേരിടേണ്ടിവന്നുവെന്ന് ആരോഗ്യ പ്രവർത്തകർ പരാതിപ്പെട്ടിരുന്നു.
Story Highlights: case against cpim leaders, health workers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here