ടോക്കിയോ ഒളിമ്പിക്‌സ് ഫുട്ബാള്‍; ഈജിപ്തിനെ വീഴ്ത്തി അര്‍ജന്‍റീനക്ക് ആദ്യ ജയം, പൊരുതി ജയിച്ച് ഫ്രാന്‍സ്

ടോക്യോ, ആഫ്രിക്കന്‍ കരുത്തരായ ഈജിപ്തിനെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തി അര്‍ജന്‍റീന ഒളിമ്പിക്‌സ് പ്രതീക്ഷകള്‍ നിലനിര്‍ത്തി. 52ാം മിനിറ്റില്‍ ഫെക്കുണ്ടോ മെദിന നേടിയ ഗോളാണ് അര്‍ജന്‍റീനയെ വിജയത്തിലെത്തിച്ചത്. ഇരുടീമുകളും മത്സരത്തില്‍ തുല്യനിലയിലുള്ള പ്രകടനമാണ് കാഴ്ച വെച്ചത്. ആദ്യ മത്സരത്തില്‍ ആസ്ട്രേലിയയോട് പരാജയപ്പെട്ട അര്‍ജന്‍റീനക്ക് ജയം ആശ്വാസമായി. സ്പെയിനുമായാണ് അര്‍ജന്‍റീനയുടെ അടുത്ത മത്സരം.
അതേസമയം കടുത്ത പോരാട്ടത്തിനൊടുവില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ വെല്ലുവിളി ഫ്രാന്‍സ് മറികടന്നു. ഇരു ടീമുകളും കൊണ്ടും കൊടുത്തും മുന്നേറിയ മത്സരത്തില്‍ പിന്നില്‍ നിന്നും പൊരുതിക്കയറിയാണ് ഫ്രാന്‍സ് ജയം സ്വന്തമാക്കിയത്. 86 മിനിറ്റുവരെ രണ്ടിനെതിരെ മൂന്നുഗോളുകള്‍ക്ക് ദക്ഷിണാഫ്രിക്ക മുന്നിലായിരുന്നെങ്കിലും 86ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ആന്ദ്രേ പിയേര്‍ ഫ്രഞ്ചുപടയെ ഒപ്പമെത്തിച്ചു. 92ാം മിനിറ്റില്‍ തെജി സവാനിയറുടെ ഇടം കാലന്‍ ഷോട്ട് ദക്ഷിണാഫ്രിക്കന്‍ വലകുലുക്കിയതോടെയാണ് ഫ്രഞ്ചുപട വിജയം സ്വന്തമാക്കിയത്.
വിവിധ മേഖലകളിലായി നടന്ന യോഗ്യത മത്സരങ്ങള്‍ വിജയിച്ചെത്തുന്ന 16 ടീമുകളാണ് ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നത്. 23 വയസ്സിന് താഴെയുള്ള കളിക്കാരാണ് വിവിധ രാജ്യങ്ങള്‍ക്കായി കളിക്കുന്നത്. ഇതിന് മുകളില്‍ പ്രായമുള്ള 3 പേര്‍ക്കും ടീമിലിടം നേടാം. എന്നാല്‍ ക്ലബുകള്‍ ഒളിമ്പിക്സിനായി താരങ്ങളെ റിലീസ് ചെയ്യണമെന്ന് നിയമമില്ലാത്തതിനാല്‍ തന്നെ സൂപ്പര്‍ താരങ്ങളിലധികവും പങ്കെടുക്കുന്നില്ല. വനിത ഫുട്ബാളില്‍ ഇത്തരം നിബന്ധനകളില്ല.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here