ടോക്യോ ഒളിമ്പിക്സ്: ഷൂട്ടിംഗിലെ മോശം പ്രകടനം; അന്വേഷണം നടത്തുമെന്ന് നാഷണൽ റൈഫിൾ അസോസിയേഷൻ

ടോക്യോ ഒളിമ്പിക്സിലെ മോശം പ്രകടനത്തെ തുടർന്ന് അന്വേഷണത്തിനുത്തരവിട്ട് നാഷണൽ റൈഫിൾ അസോസിയേഷൻ. അസോസിയേഷൻ പ്രസിഡൻ്റ് രനീന്ദർ സിംഗ് ആണ് മുഴുവൻ പരിശീലകർക്കെതിരെയും അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചത്. മനു ഭാകറിനും ജസ്പാൽ റാണയ്ക്കും താരം, പരിശീലകൻ എന്ന നിലയിൽ കൂട്ടുകെട്ടുണ്ടാക്കാൻ കഴിഞ്ഞില്ലെന്നും റാണയാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ മെഡൽ പ്രതീക്ഷകളിൽ മുന്നിലുണ്ടായിരുന്ന ഷൂട്ടിംഗിൽ നിരാശപ്പെടുത്തുന്ന പ്രകടനമാണ് താരങ്ങൾ കാഴ്ചവച്ചത്. ( tokyo olympics NRAI shooters )
നേരത്തെ, 10 മീറ്റർ എയർ റൈഫിൾ മിക്സ്ഡ് മത്സരത്തിലും ഇന്ത്യ ഫൈനൽ കാണാതെ പുറത്തായിരുന്നു. ഇന്ത്യയുടെ രണ്ട് ടീമുകൾക്കും യോഗ്യതാ ഘട്ടം കടക്കാനായില്ല. എളവേനിൽ വാലറിവാൻ- ദിവ്യാൻഷ് സിങ് പൻവാർ സഖ്യം 12ആം സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോൾ അഞ്ജും മൗദ്ഗിൽ- ദീപക് കുമാർ 18ആമത് ഫിനിഷ് ചെയ്തു. 626.5 പോയിൻ്റുകളാണ് എളവേനിൽ വാലറിവാൻ- ദിവ്യാൻഷ് സിങ് പൻവാർ സഖ്യം നേടിയത്. അഞ്ജും മൗദ്ഗിൽ- ദീപക് കുമാർ സഖ്യം 623.8 പോയിൻ്റ് നേടി.
Read Also: ദി ഹണ്ട്രഡിനെ ഒളിമ്പിക്സിൽ ഉൾപ്പെടുത്തണം: മഹേല ജയവർധനെ
അതേസമയം, ഒളിമ്പിക്സിൽ ഇന്ത്യക്ക് ആശ്വാസമായി ലോവ്‌ലിന ബോർഗോഹൈൻ ക്വാർട്ടറിലെത്തി. വനിതകളുടെ 69 കിലോഗ്രാം ബോക്സിംഗിൽ ജർമ്മനിയുടെ നദീൻ അപേറ്റ്സിനെ കീഴടക്കിയാണ് ലോവ്‌ലിന ക്വാർട്ടർ ഉറപ്പിച്ചത്. സ്കോർ 3-2. അസമിൽ നിന്ന് ഒളിമ്പിക്സിൽ മത്സരിക്കുന്ന ആദ്യ വനിതാ അത്‌ലറ്റാണ് ലോവ്‌ലിന.
നേരത്തെ, ടോക്യോ ഒളിമ്പിക്സ് വനിതാ ടെന്നീസിൽ ലോക രണ്ടാം നമ്പർ താരമായ നയോമി ഒസാക്ക ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയിരുന്നു. ചെക്ക് റിപ്പബ്ലിക്കിൻ്റെ മാർക്കേറ്റ വോൻഡ്രൗസോവയാണ് മൂന്നാം റൗണ്ടിൽ ഒസാക്കയെ അട്ടിമറിച്ചത്. വെറും രണ്ട് സെറ്റുകൾ മാത്രം നീണ്ടുനിന്ന പോരാട്ടത്തിൽ അനായാസമായിരുന്നു ചെക്ക് താരത്തിൻ്റെ ജയം. സ്കോർ 6-1 6-4.
42ആം റാങ്കുകാരിയായ മാർക്കേറ്റ ഡ്രോപ് ഷോട്ടുകൾ കളിച്ചാണ് ഒസാക്കയെ ഞെട്ടിച്ചത്. ആദ്യ 15 മിനിട്ടിൽ തന്നെ ഒസാക്ക നാല് ഗെയിമുകൾ നഷ്ടപ്പെടുത്തിയിരുന്നു. ആദ്യ സെറ്റ് 24 മിനിട്ടുകൾക്കുള്ളിൽ അവസാനിച്ചു. രണ്ടാം സെറ്റിൽ നീണ്ട റാലിയിലൂടെ ഒസാക്ക തിരികെ വന്ന് തുടർച്ചയായ രണ്ട് ഗെയിം ജയിച്ചു. എന്നാൽ, തിരിച്ചടിച്ച ചെക്ക് താരം വിജയം പിടിച്ചെടുക്കുകയായിരുന്നു.
Story Highlights: tokyo olympics NRAI against shooters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here