ക്രൈസ്തവ വിഭാഗത്തിന്റെ ജനസംഖ്യ വര്‍ധനവിന് പ്രോത്സാഹനവുമായി കൂടുതല്‍ രൂപതകള്‍
പാലാ രൂപതയ്ക്ക് പിന്നാലെ ക്രൈസ്തവ വിഭാഗത്തിന്റെ ജനസംഖ്യ വര്‍ധനവിന് പ്രോത്സാഹനവുമായി കൂടുതല്‍ രൂപതകള്‍ രംഗത്ത്. പാലാ രൂപതയുടെ നടപടി മാതൃകാപരമെന്നും മൂന്നില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ള കുടുംബങ്ങള്‍ക്ക് സഹായം നല്‍കുമെന്നും കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. നാലിലധികം കുട്ടികളുള്ളവര്‍ക്ക് പ്രതിമാസം 2000 രൂപ നല്‍കുമെന്ന വാഗ്ദാനവുമായി മലങ്കര കത്തോലിക്ക സഭ പത്തനംതിട്ട രൂപത സര്‍ക്കുലറിലൂടെ അറിയിച്ചു.
Read Also: ഇന്ത്യയെ ക്രൈസ്തവ രാജ്യമാക്കാൻ ശ്രമം; ഐ.എം.എ.ക്കെതിരെ ആരോപണവുമായി രാംദേവിന്റെ അനുയായി
കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് ക്ഷേമപദ്ധതികള്‍ വാഗ്ദാനം ചെയ്ത പാലാ രൂപതയുടെ പ്രഖ്യാപനം വിവാദമായിരുന്നു. വിവിധ രൂപതകള്‍ ആ നടപടി പിന്‍തുടരാനുള്ള തീരുമാനത്തിലാണ്. മൂന്നില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ള കുടുംബങ്ങള്‍ക്ക് വിദ്യാഭ്യാസ, ശിശുക്ഷേമ പദ്ധതികള്‍ നിലവില്‍ നടപ്പാക്കി പോരുന്ന കാഞ്ഞിരപ്പള്ളി രൂപത ഒട്ടേറെ സഹായ വാഗ്ദാനവുമായി രംഗത്തെത്തി. കേരളത്തില്‍ ക്രൈസ്തവരുടെ ജനനനിരക്ക് കുറയുന്നത് ആശങ്കാജനകമെന്നും ഇത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണ് നടപടിയെന്നും രൂപതാ അധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു.
അതിനിടെ നാലിലധികം കുട്ടികളുള്ളവര്‍ക്ക് പ്രതിമാസം 2000 രൂപ നല്‍കുമെന്ന് സിറോ മലങ്കര സഭ പത്തനംതിട്ട രൂപത സര്‍ക്കുലറിലൂടെ അറിയിച്ചു. ഇതിന് പുറമെ ഈ കുടുംബങ്ങള്‍ക്ക് സഭാ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ മുന്‍ഗണനയുണ്ടാകും.
നാലാമത്തെ കുഞ്ഞിന്റെ പ്രസവ ചെലവ് മുതല്‍ സഭ വഹിക്കും. കൂടുതല്‍ കുഞ്ഞുങ്ങളെ സ്വീകരിക്കാന്‍ ദമ്പതികളെ ഒരുക്കുന്നതിന് വേണ്ടിയാണ് ഇത്തരം നടപടികളെന്നാണ് രൂപത അധ്യക്ഷന്‍ ഡോ.സാമുവേല്‍ മാര്‍ ഐറേനിയോസ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്.
Story Highlights: More dioceses with incentives increase population of Christian community
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here