“എന്റെ സുഹൃത്ത് സുഖമായിരിക്കണമെന്നാണ് എനിക്ക്’; ബെൻ സ്റ്റോക്സിനെ പിന്തുണച്ച് ജോ റൂട്ട്

മാനസികാരോഗ്യം പരിഗണിച്ച് ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുക്കാനുള്ള ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സിൻ്റെ നടപടിയെ പിന്തുണച്ച് ഇംഗ്ലണ്ട് ടെസ്റ്റ് ടീം ക്യാപ്റ്റൻ ജോ റൂട്ട്. വ്യക്തിപരമായി തൻ്റെ സുഹൃത്ത് സുഖമായിരിക്കാൻ മാത്രമാണ് താൻ ആഗ്രഹിക്കുന്നതെന്ന് റൂട്ട് പറഞ്ഞു. എല്ലായ്പ്പോഴും മറ്റുള്ളവർക്ക് പരിഗണന നൽകുന്നയാളാണ് സ്റ്റോക്സ് എന്നും ഇപ്പോൾ സ്റ്റോക്സ് സ്വയം പരിഗണന നൽകട്ടെ എന്നും റൂട്ട് റിപ്പോർട്ടർമാരോട് പറഞ്ഞു. (Joe Root Ben Stokes)
“എൻ്റെ വീക്ഷണത്തിൽ, എൻ്റെ സുഹൃത്ത് സുഖമായിരിക്കാൻ മാത്രമാണ് ഞാൻ ആഗ്രഹിക്കുന്നത്. തന്നെക്കാൾ മറ്റുള്ളവർക്ക് പരിഗണന നൽകുന്നയാളാണ് ബെൻ. ഇപ്പോൾ സ്വയം പരിഗണന നൽകാൻ അവന് ഒരു അവസരം വന്നിരിക്കുകയാണ്. സ്വയം ശുശ്രൂഷിച്ച് അവൻ തിരികെവരട്ടെ. ഏറെ വൈകിയല്ലാതെ അതിനു കഴിയില്ല. ഇവിടെ ക്രിക്കറ്റ് എന്നതിന് രണ്ടാം സ്ഥാനം മാത്രമേ നൽകാവൂ. തിരികെവരാൻ വേണ്ടത്ര സമയം അവൻ എടുക്കട്ടെ. എൻ്റെയും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിൻ്റെയും ടീമിൻ്റെയും പിന്തുണ സ്റ്റോക്സിനുണ്ട്.”- റൂട്ട് പറഞ്ഞു.
Read Also: ക്രിക്കറ്റിൽ നിന്ന് അനിശ്ചിത കാല ഇടവേളയെടുത്ത് ബെൻ സ്റ്റോക്സ്
കഴിഞ്ഞ ദിവസമാണ് ബെൻ സ്റ്റോക്സ് ക്രിക്കറ്റിൽ നിന്ന് അനിശ്ചിത കാല ഇടവേളയെടുക്കുകയാണെന്ന് അറിയിച്ചത്. മാനസികാരോഗ്യം പരിഗണിച്ചാണ് താരത്തിൻ്റെ പിന്മാറ്റം. ചൂണ്ടുവിരലിലെ പരുക്കും ഈ തീരുമാനം എടുക്കാൻ സ്റ്റോക്സിനെ പ്രേരിപ്പിച്ചു. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇടവേള എടുത്തതോടെ താരം ഇന്ത്യക്കെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിൽ കളിക്കില്ല.
കഴിഞ്ഞ വർഷം ഏതാണ്ട് മുഴുവനായും ബയോ ബബിളിലാണ് സ്റ്റോക്സ് കഴിച്ചുകൂട്ടിയത്. ഐപിഎലിൽ ഉൾപ്പെടെ ബയോ ബബിളിൽ കഴിഞ്ഞ താരത്തിൻ്റെ പിതാവ് കഴിഞ്ഞ ഡിസംബറിൽ മരണപ്പെട്ടിരുന്നു. ഇതൊക്കെ സ്റ്റോക്സിൻ്റെ മാനസികാരോഗ്യത്തിനു പ്രശ്നമുണ്ടാക്കിയെന്നാണ് വിവരം. അടുത്തിടെ രണ്ടാം നിര ഇംഗ്ലണ്ട് ടീമിനെ നയിച്ച് പാകിസ്താനെതിരെ 3-0ന് ഏകദിന പരമ്പര നേടാൻ സ്റ്റോക്സിനു കഴിഞ്ഞിരുന്നു. ടി-20 പരമ്പരയിൽ താരത്തിനു വിശ്രമം അനുവദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്റ്റോക്സ് ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുക്കാൻ തീരുമാനിച്ചത്. സ്റ്റോക്സിൻ്റെ തീരുമാനത്തിന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് പിന്തുണ നൽകിയിരുന്നു.
Story Highlights: Joe Root Supports Ben Stokes
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here