Advertisement

മൂന്നാം ദിനത്തിലും കളി മഴ മുടക്കി; ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം

August 6, 2021
Google News 2 minutes Read
england 25 india test

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൻ്റെ രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 278 റൺസിനു മറുപടിയായി രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് മഴ മൂലം മൂന്നാം ദിനം നേരത്തെ കളി അവസാനിപ്പിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 25 റൺസെടുത്തിട്ടുണ്ട്. ഡോമിനിക് സിബ്ലി (9), റോറി ബേൺസ് (11) എന്നിവരാണ് ക്രീസിൽ. (england 25 india test)

ഇന്ത്യക്ക് 95 റൺസിൻ്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് ആണ് ഉണ്ടായിരുന്നത്. ഇംഗ്ലണ്ടിൻ്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 183 പിന്തുടർന്നിറങ്ങിയ ഇന്ത്യ 278 റൺസെടുത്ത് എല്ലാവരും പുറത്തായി. 84 റൺസെടുത്ത ലോകേഷ് രാഹുലാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. രവീന്ദ്ര ജഡേജയും (56) ഇന്ത്യക്കായി തിളങ്ങി. അവസാന സ്ഥാനങ്ങളിലിറങ്ങി മികച്ച പ്രകടനം നടത്തിയ ജസ്പ്രീത് ബുംറ (28), മുഹമ്മദ് ഷമി (13), മുഹമ്മദ് സിറാജ് (7 നോട്ടൗട്ട്) എന്നിവർ ഇന്ത്യൻ സ്കോറിൽ നിർണായക സംഭാവനകൾ നൽകി. ഇംഗ്ലണ്ടിനായി ഒലി റോബിൻസൺ അഞ്ച് വിക്കറ്റ് വീഴ്ത്തി. ജെയിംസ് ആൻഡേഴ്സണ് നാല് വിക്കറ്റുണ്ട്.

Read Also: വാലുപൊക്കി വാലറ്റം; ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 278നു പുറത്ത്; ലീഡ് 95 റൺസ്

രണ്ടാം ദിനമായ ഇന്നലെ മഴ പെയ്തതിനെ തുടർന്ന് പാതിവഴിയിൽ കളി നിർത്തിവെക്കേണ്ടിവന്നപ്പോൾ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 125 റൺസ് ആയിരുന്നു നേടിയിരിക്കുന്നത്. മൂന്നാം ദിനത്തിൻ്റെ തുടക്കത്തിൽ തന്നെ ആക്രമിച്ചുകളിച്ച ഋഷഭ് പന്ത് 20 പന്തിൽ 25 റൺസെടുത്ത് പുറത്തായി. പന്തിനെ ഒലി റോബിൻസൺ ബെയർസ്റ്റോയുടെ കൈകളിൽ എത്തിച്ചു. പന്ത് പുറത്തായതിനു പിന്നാലെ ക്രീസിലെത്തിയ ജഡേജ രാഹുലിന് ഉറച്ച പിന്തുണ നൽകി. സന്നാഹ മത്സരത്തിൽ ഇന്ത്യയുടെ ഏറ്റവും മികച്ച രണ്ട് ബാറ്റ്സ്മാന്മാർ ആ ഫോം തുടർന്നപ്പോൾ ഇംഗ്ലണ്ട് വിയർത്തു. ഇംഗ്ലണ്ട് പേസ് അറ്റാക്കിനെ സമർത്ഥമായി നേരിട്ട ഇരുവരും ഇന്ത്യക്ക് ഒടുവിൽ ലീഡും സമ്മാനിച്ചു. ഉച്ചഭക്ഷണത്തിനു ശേഷം മികച്ച രീതിയിൽ ബാറ്റ് ചെയ്തിരുന്ന രാഹുലിനെ (84) ആൻഡേഴ്സൺ പുറത്താക്കി. 60 റൺസാണ് ജഡേജയും രാഹുലും ചേർന്ന് ആറാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്.

ശർദ്ദുൽ താക്കൂർ (0) വേഗം പുറത്തായി. ആൻഡേഴ്സണായിരുന്നു വിക്കറ്റ്. ഇന്ത്യൻ ബാറ്റിംഗ് വാലറ്റത്തിലേക്കെത്തിയതോടെ സ്കോറിംഗ് ഉത്തരവാദിത്തം ഏറ്റെടുത്ത ജഡേജ ചില കൂറ്റൻ ഷോട്ടുകളുതിർത്ത് ഫിഫ്റ്റിയടിച്ചെങ്കിലും ഏറെ വൈകാതെ ഒലി റോബിൻസണിൻ്റെ പന്തിൽ സ്റ്റുവർട്ട് ബ്രോഡ് പിടിച്ച് പുറത്തായി. മുഹമ്മദ് ഷമി റോബിൻസണിൻ്റെ പന്തിൽ കീഴടങ്ങി. അവസാന വിക്കറ്റിൽ 33 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടുയർത്തിയ സിറാജ്-ബുംറ സഖ്യം ഇന്ത്യയുടെ ലീഡ് നൂറിനരികെ എത്തിക്കുകയായിരുന്നു.

Story Highlight: england 25 vs india test match

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here