കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; പ്രതികളുടെ സ്വത്ത് കണ്ടെത്താന്‍ നടപടി തുടങ്ങി

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്ത് കണ്ടെത്താന്‍ നടപടി തുടങ്ങി. നടപടിയുടെ ഭാഗമായി അന്വേഷണ സംഘം രജിസ്‌ട്രേഷന്‍ ഐജിക്ക് കത്തുനല്‍കി. പ്രതികളുടെയും ബന്ധുക്കളുടെയും എല്ലാ വസ്തു ഇടപാടുകളും പരിശോധിക്കും.
ബിനാമികളെന്ന് സംശയിക്കുന്നവരുടെ പേരിലുള്ള വസ്തുക്കളുടെ വിവരങ്ങളും ശേഖരിക്കും. തട്ടിപ്പുപണം റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്ക് വ്യാപകമായി ഉപയോഗിച്ചെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
അതിനിടെ വായ്പ തട്ടിപ്പ് കേസില്‍ പ്രതികള്‍ക്കായി ക്രൈം ബ്രാഞ്ച് സംഘം ഇന്നലെ കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഒന്നാം പ്രതി സുനില്‍ കുമാറിനെ ചോദ്യം ചെയ്യാന്‍ ഒരാഴ്ച കസ്റ്റഡിയില്‍ നല്‍കണമെന്നാണ് ക്രൈം ബ്രാഞ്ചിന്റെ ആവശ്യം. ക്രൈം ബ്രാഞ്ച് സംഘത്തിന്റെ കസ്റ്റഡി അപേക്ഷ മൂന്ന് ദിവസത്തിന് ശേഷമാണ് പരിഗണിക്കുക.
Read Also : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ രണ്ട് പേര്‍ കൂടി പിടിയില്‍
കഴിഞ്ഞ ദിവസമാണ് കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഒന്നാം പ്രതി സുനില്‍ കുമാറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുന്നത്. ഇന്ന് കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. ഭരണ സമിതിയുടെ അറിവോ പ്രസിഡന്റിന്റെ ഒപ്പോ ഇല്ലാതെ പലര്‍ക്കും ഇയാള്‍ അംഗത്വം നല്‍കിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. വായ്പ തട്ടിപ്പില്‍ ഭരണസമിതിക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക സമിതിയുടെ റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. ഒരു മാസത്തിനുള്ളില്‍ വിശദമായ അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും.
Story Highlight: karuvannur bank, bank fraud
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here