എംഎസ്എഫില്‍ എതിര്‍പ്പ് ശക്തമാകുന്നു; ഹരിത നേതാക്കള്‍ 12 മണിക്ക് മാധ്യമങ്ങളെ കാണും

ഹരിതയെ മരവിപ്പിച്ചതിനെതിരെ എംഎസ്എഫില്‍ എതിര്‍പ്പ് ശക്തമാകുന്നു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരെ നടപടി ആവശ്യപ്പെട്ട് പതിനൊന്ന് ജില്ലാ കമ്മിറ്റികള്‍ രംഗത്തെത്തി. തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ മലപ്പുറത്ത് ചേരുന്ന ലീഗ് യോഗം ഹരിത വിഷയവും ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. ഹരിത നേതാക്കള്‍ രാവിലെ 12 മണിക്ക് മാധ്യമങ്ങളെ കാണും. അതിനിടെ പി കെ നവാസിനെതിരെ നടപടിയാവശ്യപ്പെട്ട് എംഎസ്എഫിന്റെ കത്തുകള്‍ ലീഗിന് ലഭിച്ചിട്ടില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം വ്യക്തമാക്കി.
സ്ത്രീത്വത്തെ അപമാനിച്ച സംസ്ഥാന നേതൃത്വത്തിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് എംഎസ്എഫിന്റെ ജില്ലാ കമ്മിറ്റികള്‍ രംഗത്തെത്തിയത്. ഹരിത നേതാക്കള്‍ക്ക് പിന്തുണയറിയിച്ചാണ് കത്ത്. ഹരിത വനിതാ കമ്മീഷന് പരാതി നല്‍കിയതിന് പിന്നാലെയാണ് നടപടി ആവശ്യപ്പെട്ട് ജില്ലാ ഘടകങ്ങള്‍ കത്ത് അയച്ചത്. എന്നാല്‍ ഇത്തരമൊരു കത്ത് ലഭിച്ചതായി അറിയില്ലെന്ന് പിഎംഎ സലാം ട്വന്റിഫോറിനോട് പ്രതികരിച്ചു. 15 ദിവസത്തിനകം വിശദീകരണം നല്കാന് ആരോപണവിധേയരായ എംഎസ്്എഫ് നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവര്‍ നല്കുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാകും മറ്റ് നടപടികളെന്നും പിഎംഎ സലാം പറഞ്ഞു.
Read Also : മുസ്ലിം ലീഗ് യോഗം ഇന്ന്; ഹരിത, ചന്ദ്രിക വിവാദങ്ങള്‍ ചര്‍ച്ചയായേക്കും
അതിനിടെ, പാര്‍ട്ടിക്കും തങ്ങള്‍മാര്‍ക്കും അപമാനമുണ്ടാക്കുന്ന പ്രവര്‍ത്തി തന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് പ്രതികരിച്ചു. ആരുടെയെങ്കിലും സഞ്ചി പിടിച്ചാലേ പാര്‍ട്ടിയില്‍ സ്ഥാനമുള്ളൂ എന്നാണെങ്കില്‍ ആത്മാഭിമാനമാണ് വലുതെന്നാണ് തന്റെ നിലപാടെന്നും പി കെ നവാസ് പറഞ്ഞു.
അതേസമയം പരാതി നല്‍കിയവര്‍ക്കെതിരെ നടപടി എടുത്തെന്ന വിമര്‍ശനവും ലീഗ് നേതൃത്വത്തിനെതിരെ ഉയരുന്നുണ്ട്.
Story Highlight: msf-muslim league
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here