താലിബാനെതിരെ പ്രതിഷേധവുമായി യുവതികൾ തെരുവിൽ; വിഡിയോ
അഫ്ഗാനിസ്ഥാനിലെ ഭരണം പിടിച്ചടക്കിയതിനു പിന്നാലെ താലിബാനെതിരെ പ്രതിഷേധം. ഒരുകൂട്ടം യുവതികളാണ് താലിബാനെതിരെ പരസ്യ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ഈ പ്രതിഷേധങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. രാജ്യത്തെ ഭരണം പിടിച്ചടക്കിയതിനു ശേഷം താലിബാനെതിരെ നടക്കുന്ന ആദ്യ പ്രതിഷേധമാണ് ഇത്. ((protest against taliban afghanistan))
സായുധരായ താലിബാനികൾ നോക്കിനിൽക്കെയാണ് സ്ത്രീകൾ പ്രതിഷേധപ്രകടനം നടത്തുന്നത്. സമത്വം വേണമെന്നതാണ് അവർ മുന്നോട്ടുവെക്കുന്ന ആവശ്യം. പുരുഷന്മാർക്ക് ലഭിക്കുന്ന അവകാശങ്ങൾ തങ്ങൾക്കും ലഭിക്കണമെന്ന് സ്ത്രീകൾ മുദ്രാവാക്യം മുഴക്കുന്നത് കാണാം. സമീപത്തുള്ള താലിബാനി ഇവരോട് സംസാരിക്കുന്നതും വിഡിയോകളിൽ കാണാം.
അതേസമയം, യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് താലിബാൻ വ്യക്തമാക്കിയിരുന്നു. സമാധാനമാണ് തങ്ങളുടെ ലക്ഷ്യമെന്നും താലിബാൻ പറഞ്ഞു. ആരോടും ശത്രുതയില്ലെന്നും അഫ്ഗാനിസ്താനിലുള്ള ആരേയും ഉപദ്രവിക്കില്ലെന്നും താലിബാൻ പറഞ്ഞു. അഫ്ഗാൻ പിടിച്ചതിന് ശേഷമുള്ള ആദ്യ വാർത്തസമ്മേളനത്തിലാണ് വക്താവിന്റെ പ്രതികരണം.
മുൻകാലങ്ങളിൽ തങ്ങളോട് യുദ്ധം ചെയ്തവരോട് ക്ഷമിച്ചെന്ന് താലിബാൻ വക്താവ് പറഞ്ഞു. ശരിഅത്ത് നിയമപ്രകാരം സ്ത്രീകളുടെ അവകാശത്തിനായി പ്രതിജ്ഞാബദ്ധമാണെന്ന് താലിബാൻ പറഞ്ഞു. എല്ലാ എംബസികളുടേയും സുരക്ഷ പ്രധാനമെന്ന് താലിബാൻ വക്താവ് അറിയിച്ചു.
Read Also : താലിബാൻ സർക്കാരിനെ അംഗീകരിക്കാൻ തയാറല്ല: കാനഡ
കഴിഞ്ഞ ദിവസം താലിബാൻ അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ പ്രവേശിച്ചതിന് പിന്നാലെ ഉച്ചയോടെയാണ് അഫ്ഗാൻ സർക്കാർ താലിബാന് കീഴടങ്ങിയെന്ന വാർത്ത പുറത്തു വരുന്നത്. താലിബാൻ കാബൂൾ വളഞ്ഞപ്പോൾ തന്നെ അഫ്ഗാൻ സർക്കാർ കീഴടങ്ങുകയാണെന്ന് സൂചന വന്നിരുന്നു. താലിബാന് വഴങ്ങുന്ന സമീപനമായിരുന്നു സൈന്യത്തിന്റെ ഭാഗത്തു നിന്നും സർക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടായത്. ഇതിന് പിന്നാലെയാണ് അഷ്റഫ് ഗനി രാജ്യം വിട്ടെന്ന വാർത്ത പുറത്ത് വന്നത്.
അതിനിടെ, താലിബാൻ അനുകൂല പോസ്റ്റുകൾ ഫേസ്ബുക്ക് വിലക്കി. യുണൈറ്റഡ് സ്റ്റേറ്റ്സ് നിയമ സംവിധാനം താലിബാനെ ഭീകരസംഘടനയാണെന്ന് വ്യക്തമാക്കിയത് ചൂണ്ടിക്കാട്ടിയാണ് നടപടി.
താലിബാന്റെ ഫേസ്ബുക്ക് അക്കൗണ്ടുകൾ, ഇവർ നിയന്ത്രിക്കുന്ന അക്കൗണ്ടുകൾ/പേജുകൾ, വിഡിയോകൾ താലിബാൻ അനുകൂല പോസ്റ്റുകൾ, അവരെ പ്രകീർത്തിക്കുന്ന പോസ്റ്റുകൾ വിഡിയോകൾ എന്നിവയും ഫേസ്ബുക്ക് വിലക്കിയതായി അറിയിച്ചു.
ഇത്തരം പോസ്റ്റുകൾ തിരിച്ചറിയാൻ അഫ്ഗാൻ പ്രാദേശിക ഭാഷ സംസാരിക്കുന്നവരെ ഉൾപ്പെടുത്തി വിപുലമായ സംഘത്തെ രൂപീകരിച്ചതായും ഫേസ്ബുക്ക് അധികൃതർ അറിയിച്ചു. ദരി, പഷ്തോ എന്നീ പ്രാദേശിക ഭാഷകൾ സംസാരിക്കുന്ന സംഘാംഗങ്ങൾ അഫ്ഗാനിലെ താലിബാൻ നീക്കങ്ങളും, പുതിയ സംഭവങ്ങളുമെല്ലാം നിരീക്ഷിച്ച് ഫേസ്ബുക്ക് അധികൃതർക്ക് റിപ്പോർട്ട് നൽകും.
ഏത് രാജ്യത്ത് ആര് അധികാരത്തിൽ എന്നത് ഫേസ്ബുക്കിനെ ബാധിക്കുന്ന വിഷയമല്ലെന്നും എന്നാൽ തങ്ങളുടെ നിയമം ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും ഫേസ്ബുക്ക് അറിയിച്ചു.
Story Highlight: protest against taliban afghanistan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here