രാജ്യാന്തര ടീമുകളുടെ മുഴുവൻ സമയ പരിശീലകനാവാൻ താത്പര്യമില്ല: മഹേല ജയവർധനെ
ഒരു രാജ്യാന്തര ടീമിൻ്റെയും മുഴുവൻ സമയ പരിശീലകനാവാൻ താത്പര്യമില്ലെന്ന് ശ്രീലങ്കയുടെ മുൻ ക്യാപ്റ്റനും മുംബൈ ഇന്ത്യൻസ് പരിശീലകനുമായ മഹേല ജയവർധനെ. ശ്രീലങ്കൻ പരിശീലകനായി മഹേലയെ പരിഗണിക്കുന്നു എന്ന വാർത്ത വന്നിരുന്നു. രവി ശാസ്ത്രി സ്ഥാനമൊഴിയുന്നതോടെ ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് മഹേല എത്തിയേക്കുമെന്ന അഭ്യൂഹങ്ങളും ഉയർന്നിരുന്നു. അതൊക്കെ തള്ളിക്കൊണ്ടാണ് ഇപ്പോൾ മഹേലയുടെ പ്രതികരണം. (Mahela Jayawardene International Coach)
“ഒരു കളിക്കാരൻ എന്ന നിലയിൽ 18 വർഷം രാജ്യാന്തര ക്രിക്കറ്റ് കളിച്ചയാളാണ് ഞാൻ. വർഷത്തിൽ 12 മാസവും ഒരു സ്യൂട്ട്കേസിൽ കഴിയാൻ എനിക്ക് താത്പര്യമില്ല. ഇതാണ് എനിക്ക് പറ്റിയ വെല്ലുവിളി. ഞാൻ കൂടുതൽ ടൂർണമെൻ്റുകളിൽ കളിക്കുന്നില്ല. അതുകൊണ്ട് തന്നെ കുടുംബവുമായി കഴിയാനുള്ള കൂടുതൽ സമയം എനിക്ക് ലഭിക്കും. ശ്രീലങ്കൻ ടീമിൻ്റെ കൺസൾട്ടൻ്റ് ആവുന്നതിൽ സന്തൊഷമുണ്ട്. പക്ഷേ, മുഴുവൻ സമയ പരിശീലകനാവാൻ താത്പര്യമില്ല.”- മഹേല സ്കൈ സ്പോർട്സിനോട് പറഞ്ഞു.
Read Also : ദി ഹണ്ട്രഡ്: കന്നിക്കിരീടം സതേൺ ബ്രേവിന്
മുംബൈ ഇന്ത്യൻസ് പരിശീലകനായി മൂന്ന് കിരീടങ്ങളുള്ള മഹേല ‘ദി ഹണ്ട്രഡ്’ ഉദ്ഘാടന സീസണിൽ കിരീടം ചൂടിയ സതേൺ ബ്രേവിൻ്റെ പരിശീലകനാണ്. അതുകൊണ്ട് തന്നെ നിലവിലെ പരിശീലകരിൽ ഹോട്ട് ഫേവറിറ്റാണ് മഹേല.
ബിർമിംഗ്‌ഹാം ഫീനിക്സിനെ 32 റൺസിനു കീഴടക്കിയാണ് കന്നി ഹണ്ട്രഡ് കിരീടം സതേൺ ബ്രേവ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത് 100 പന്തിൽ 5 വിക്കറ്റ് നഷ്ടത്തിൽ 168 റൺസെടുത്ത സതേൺ ബ്രേവിനു മറുപടിയായി ബാറ്റിംഗിനിറങ്ങിയ ഫീനിക്സിന് 100 പന്തിൽ5 വിക്കറ്റ് നഷ്ടത്തിൽ 136 റൺസെടുക്കാനേ സാധിച്ചുള്ളൂ.
ഐറിഷ് താരം പോൾ സ്റ്റിർലിങ് (36 പന്തിൽ 61), ഇംഗ്ലീഷ് താരം റോസ് വിറ്റ്‌ലി (19 പന്തിൽ 44) എന്നിവരാണ് സതേൺ ബ്രേവിനു വേണ്ടി തിളങ്ങിയത്. ബിർമിംഗ്‌ഹാം ഫീനിക്സിനായി ആദം മിൽനെ 20 പന്തിൽ വെറും 4 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിൽ രണ്ടാം പന്തിൽ തന്നെ ഡേവിഡ് ബെഡിംഗ്‌ഹമിനെ (0) നഷ്ടമായി പതറിയ ഫീനിക്സിനായി മൊയീൻ അലിയും (30 പന്തിൽ 36), ലിയാം ലിവിങ്സ്റ്റണും (19 പന്തിൽ 46) മാത്രമാണ് തിളങ്ങിയത്. ക്രിസ് ബെഞ്ചമിൻ (25 പന്തിൽ 23), ബെന്നി ഹവൽ (16 പന്തിൽ 20) എന്നിവർ പൊരുതിയെങ്കിലും ബെഞ്ചമിൻ്റെ മെല്ലെപ്പോക്ക് ഫീനിക്സിനു തിരിച്ചടിയാവുകയായിരുന്നു.
Story Highlights : Mahela Jayawardene International Head Coach
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here