കൊല്ലം പരവൂരിലെ സദാചാര ഗുണ്ടായിസം; പ്രതി ആശിഷ് പിടിയിൽ

കൊല്ലം പറവൂരിൽ അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടാക്രമണം നടത്തിയ പ്രതി ആശിഷ് പൊലീസ് പിടിയിൽ. തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ തെന്മലയില്‍ നിന്നാണ് ആശിഷിനെ പിടികൂടിയത്. തിങ്കളാഴ്ച വൈകിട്ട് പരവൂര്‍ തെക്കും ഭാഗം ബീച്ച് റോഡില്‍ വച്ചാണ് ഷംലയ്ക്കും മകന്‍ സാലുവിനും അതിക്രൂരമായ സദാചാര ഗുണ്ടാ ആക്രമണം ആശിഷില്‍ നിന്ന് നേരിടേണ്ടി വന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഷംലയുടെ ചികില്‍സ കഴിഞ്ഞ് മടങ്ങും വഴിയായിരുന്നു ആക്രമണം. റോഡരികില്‍ വാഹനം നിര്‍ത്തി ഭക്ഷണം കഴിക്കുന്നതിന് ഇടയിലാണ് അനാശാസ്യം ആരോപിച്ച് ആശിഷ് അമ്മയെയും മകനെയും ക്രൂരമായി ആക്രമിച്ചത്.
Read Also : കൊല്ലത്ത് അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടാക്രമണം; പ്രതി ആശിഷിനായി അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്
അമ്മയും മകനുമാണെന്ന് പറഞ്ഞപ്പോള്‍ അതിന് തെളിവ് ആവശ്യപ്പെട്ടു. തുടര്‍ന്ന് ആശിഷ് കമ്പിവടി കൊണ്ട് അടിക്കുകയും വാളുകൊണ്ട് വെട്ടുകയും ചെയ്തു. നാട്ടുകാർ ആക്രമണം കണ്ടു നിന്നെങ്കിലും ആരും പ്രതികരിച്ചില്ല. തുടർന്ന് പരവൂര്‍ പൊലീസ് സ്റ്റേഷനില്‍ അഭയം തേടുകയായിരുന്നു ഇരുവരും. പൊലീസില്‍ പരാതി നല്‍കിയതറിഞ്ഞ് ആശിഷ് അമ്മയ്ക്കും മകനുമെതിരെ കളളക്കേസ് നല്‍കാനും ശ്രമിച്ചു. ഇരുവരും സഞ്ചരിച്ച വണ്ടിയിടിച്ച് തന്റെ ആടിന് പരുക്കേറ്റെന്ന പരാതിയുമായി ആശിഷിന്‍റെ സഹോദരി പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും കളളപ്പരാതിയാണിതെന്ന് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു.
Story Highlight: Kollam moral policing culprit arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here