ശമ്പളപരിഷ്‌കരണ കമ്മിഷന്‍ റിപ്പോര്‍ട്ട്; ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് എന്‍എസ്എസ്; എതിര്‍പ്പറിയിച്ച് ഡിവൈഎഫ്‌ഐയും യൂത്ത് കോണ്‍ഗ്രസും

ശമ്പളപരിഷ്‌കരണ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് എന്‍എസ്എസ്. സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയ ശേഷം പ്രതികരിക്കാമെന്ന് എന്‍എസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ ട്വന്റിഫോറിനോട് പറഞ്ഞു. കമ്മിഷന്റെ ശുപാര്‍ശകള്‍ മാത്രമാണിതെന്നും സര്‍ക്കാര്‍ തീരുമാനമാണ് അറിയേണ്ടതെന്നും ജി സുകുമാരന്‍ നായര്‍ പ്രതികരിച്ചു.
പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ അനുവദിക്കില്ലെന്ന നിലപാടാണ് ഡിവൈഎഫ്‌ഐയും യൂത്ത് കോണ്‍ഗ്രസും സ്വീകരിച്ചത്. ശുപാര്‍ശ സര്‍ക്കാര്‍ അനുവദിക്കരുതെന്ന് ഷാഫി പറമ്പിലും പെന്‍ഷന്‍ പ്രായം ഉയര്‍ത്തേണ്ട സാഹചര്യം നിലവിലില്ലെന്ന് എ.എ റഹിമും പ്രതികരിച്ചു.
സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതടക്കമുള്ള ശുപാര്‍ശകളാണ് ശമ്പളപരിഷ്‌കരണ കമ്മിഷന്‍ മുന്നോട്ടുവച്ചത്.മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ വി കെ മോഹന്‍ദാസ് അധ്യക്ഷനായ കമ്മിഷന്‍ ശുപാര്‍ശകളടങ്ങുന്ന റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി. ജോലി ദിവസങ്ങള്‍ ആഴ്ചയില്‍ അഞ്ചാക്കണമെന്നും അവധി ദിവസങ്ങള്‍ പന്ത്രണ്ടായി കുറയ്ക്കണമെന്നും ശുപാര്‍ശയുണ്ട്. എസ്.സി, എസ്.ടി, ഒ.ബി.സി സംവരണത്തില്‍ 20 ശതമാനം സാമ്പത്തിക സംവരണം വേണം. സര്‍വീസിലിരിക്കെ മരിക്കുന്നവരുടെ കുടുംബത്തിന് പൂര്‍ണ പെന്‍ഷന്‍ നല്‍കണമെന്നും ശുപാര്‍ശയില്‍ പറയുന്നു.
Read Also : സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം കൂട്ടാന്‍ ശുപാര്‍ശ
സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ശമ്പളം കൈപ്പറ്റുന്ന എയ്ഡഡ് കോളജ്, സ്‌കൂള്‍ അധ്യാപകരുടെ നിയമനത്തില്‍ സുതാര്യത വേണം. നിയമനങ്ങള്‍ മെറിറ്റ് അടിസ്ഥാനത്തിലായിരിക്കണം. ഇതിനായി വേണ്ട നടപടികള്‍ കേരള റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ഫോര്‍ പ്രൈവറ്റ് സ്‌കൂള്‍ ആന്റ് കോളജ് സ്വീകരിക്കണം. അതുവരെ അഭിമുഖങ്ങള്‍ ഉള്‍പ്പെടെ വിഡിയോ റെക്കോര്‍ഡ് ചെയ്യുന്ന രീതി വേണം. പരാതികള്‍ ഉയര്‍ന്നാല്‍ അത് പരിഹരിക്കാന്‍ ഓംബുഡ്‌സ്മാന്‍ അടങ്ങിയ സമിതി വേണമെന്നും കമ്മിഷന്‍ ശുപാര്‍ശ ചെയ്യുന്നു.
Story Highlight: pay revision commission
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here