Advertisement

ഓവലിൽ ഇന്ത്യ തകർന്നടിയും; പ്രവചനവുമായി മൈക്കൽ വോൺ

September 4, 2021
Google News 2 minutes Read
Michael Vaughan India collapse

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ചയുണ്ടാവുമെന്ന പ്രവചനവുമായി ഇംഗ്ലണ്ട് മുൻ ക്യാപ്റ്റനും കമൻ്റേറ്ററുമായ മൈക്കൽ വോൺ. അല്പം ക്ഷമ കാണിച്ചാൽ ഇന്ത്യൻ ബാറ്റിംഗ് നിരയെ തകർക്കാൻ ഇംഗ്ലണ്ടിനു സാധിക്കുമെന്ന് വോൺ പറഞ്ഞു. ബിബിസിയോടാണ് വോണിൻ്റെ പ്രതികരണം. (Michael Vaughan India collapse)

“ഇംഗ്ലണ്ടിൻ്റെ നാല് പേരടങ്ങിയ പേസ് അറ്റാക്ക് ഇന്ത്യൻ ബാറ്റിംഗ് ലൈനപ്പിനെ വിറപ്പിച്ചുനിർത്തിയിട്ടുണ്ട്. ഹെഡിംഗ്‌ലിയിലെ രണ്ടാം ഇന്നിംഗ്സിൽ അത് കണ്ടിട്ടുണ്ട്. ഇന്ത്യ പൊരുതി, എന്നിട്ട് വേഗം തകർന്നു. ഇംഗ്ലണ്ട് ക്ഷമിച്ചുനിന്നാൽ വിക്കറ്റുകളുടെ പെരുമഴ എവിടെയെങ്കിലുമുണ്ടാവുമെന്ന് ഞാൻ കരുതുന്നു. ആദ്യ മണിക്കൂറാണ് പ്രധാനം. ആദ്യ മണിക്കൂറിൽ പന്ത് സ്വിങ് ചെയ്യും.”- വോൺ ബിബിസിയോട് പറഞ്ഞു.

Read Also : രണ്ടാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ; ഇംഗ്ലണ്ട് സ്കോറിൽ നിന്ന് 56 റൺസ് അകലെ

രണ്ടാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 43 റൺസ് നേടിയിരുന്നു. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 191 റൺസിനു പുറത്തായിരുന്നു. 81 റൺസെടുത്ത ഒലി പോപ്പാണ് ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോറർ. ക്രിസ് വോക്സും (50) ഇംഗ്ലണ്ടിനായി ഫിഫ്റ്റിയടിച്ചു. ജോണി ബെയർസ്റ്റോ (37) മൊയീൻ അലി (35), ഡേവിഡ് മലാൻ (31) എന്നിവരും ഇംഗ്ലണ്ടിനായി തിളങ്ങി. ഇന്ത്യക്ക് വേണ്ടി ഉമേഷ് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ജസ്പ്രീത് ബുംറയ്ക്കും രവീന്ദ്ര ജഡേജയ്ക്കും രണ്ട് വിക്കറ്റ് വീതമുണ്ട്. ഒരു ഘട്ടത്തിൽ 62/5 എന്ന നിലയിൽ പതറിയ ഇംഗ്ലണ്ട് അവിടെനിന്ന് കരകയറിയാണ് ലീഡ് നേടിയത്.

മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്നിംഗ്സ് തോൽവിയാണ് ഇന്ത്യ വഴങ്ങിയത്. ഇന്നിംഗ്‌സിനും 76 റൺസിനും ഇന്ത്യയെ തകർത്ത ഇംഗ്ലണ്ട് അഞ്ച് മത്സര പരമ്പരയിൽ ഒപ്പമെത്തി(1-1). ഇന്നിംഗ്‌സ് തോൽവി ഒഴിവാക്കാൻ 354 റൺസ് വേണ്ടിയിരുന്ന ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 215 റൺസെന്ന നിലയിലാണ് നാലാം ദിനം ക്രീസിലിറങ്ങിയത്. എന്നാൽ തുടക്കത്തിലെ ചേതേശ്വർ പൂജാരയെയും(91) ക്യാപ്റ്റൻ വിരാട് കോലിയെയും(55) നഷ്ടമായതോടെ ഇന്ത്യ പ്രതിരോധത്തിലായി.

ഇംഗ്ലണ്ടിന് വേണ്ടി ഒല്ലി റോബിൻസൺ അഞ്ച് വിക്കറ്റ് നേടിയപ്പോൾ ക്രെയിഗ് ഓവർട്ടൺ മൂന്ന് വിക്കറ്റ് നേടി. സ്‌കോർ ഇന്ത്യ 78, 278, ഇംഗ്ലണ്ട് 432. അജിങ്ക്യാ രഹാനെ(10), റിഷഭ് പന്ത്(1) എന്നിവരും പോരാട്ടമില്ലാതെ മടങ്ങി. വാലറ്റത്തെ കൂട്ടുപിടിച്ച് രവീന്ദ്ര ജഡേജ(30) നടത്തിയ ചെറുത്തുനിൽപ്പ് ഇന്ത്യയുടെ തോൽവിഭാരം കുറച്ചു.

Story Highlight: Michael Vaughan predicts India collapse

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here