നിപ വൈറസ്; പ്രതിരോധ നടപടികള്‍ ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ ട്വന്റിഫോറിനോട്

സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജനങ്ങളുടെ ഭീതി അകറ്റാനും പ്രതിരോധ നടപടികള്‍ ശക്തിപ്പെടുത്താനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ ട്വന്റിഫോറിനോട്. നിപ പ്രതിരോധ ചര്‍ച്ചകള്‍ നടന്നത് കേന്ദ്രസംഘത്തിന്റെ സാന്നിധ്യത്തിലാണ്. കോഴിക്കോട് റിപ്പോര്‍ട്ട് ചെയ്ത രോഗഉറവിടം കണ്ടെത്താനുള്ള തീവ്രശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും സ്രവ പരിശോധനാ ഫലങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു.
രോഗം കൂടുതല്‍ വ്യാപിക്കാതെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പും സര്‍ക്കാരും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഭയപ്പെടേണ്ടതില്ല. അതേസമയം രോഗം സ്ഥിരീകരിച്ച പ്രദേശത്ത് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളോട് ഒരാഴ്ചയെങ്കിലും കര്‍ശനമായി ജനങ്ങള്‍ സഹകരിക്കണം. പ്രദേശത്തെ ജനപ്രതിനിധികളുമായി പ്രത്യേകം യോഗങ്ങളും ചര്‍ച്ചകളും പുരോഗമിക്കുകയാണ്. മന്ത്രി പറഞ്ഞു.
‘ആരോഗ്യവകുപ്പ് മന്ത്രിയടക്കം കോഴിക്കോട് ക്യാംപ് ചെയ്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നുണ്ട്. നിപയെ പ്രതിരോധിക്കാന്‍ എല്ലാവരുടെയും സഹായം സര്‍ക്കാര്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസംഘം തൃപ്തരാണ്. അവരെക്കൂടി പങ്കെടുപ്പിച്ചുകൊണ്ടുള്ള യോഗത്തിലാണ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയത്.
Read Also : സമ്പർക്ക പട്ടിക കൂടാൻ സാധ്യത; രോഗ ഉറവിടം കണ്ടെത്താൻ ശ്രമിക്കും: ആരോഗ്യമന്ത്രി മന്ത്രി വീണാ ജോർജ്
രോഗം ബാധിച്ച് മരിച്ച കുട്ടിയുടെ രോഗഉറവിടം കണ്ടെത്തുക എന്നതാണ് നിലവിലെ ആവശ്യം. അതിന് ശേഷമായിരിക്കും തുടര്‍പ്രവര്‍ത്തനങ്ങള്‍. ഇന്ന് വൈകുന്നേരും ഇതിനായി അവലോകന യോഗം ചേരും. പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്തുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇതില്‍ പതിനെട്ടോളം പേര്‍ക്ക് ചെറിയ രോഗലക്ഷണങ്ങളുണ്ട്. ഇവരുടെ പരിശോധനാഫലം വരികയും അവരുമായി സമ്പര്‍ക്കത്തിലായവരെ കണ്ടെത്തുകയും വേണം’. എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി.
Story Highlight: AK saseendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here