കൊവിഡ് ബാധിച്ച് 30 ദിവസത്തിനകം മരിച്ചാൽ കൊവിഡ് മരണമായി കണക്കാക്കും; മാർഗരേഖ പുതുക്കി കേന്ദ്രസർക്കാർ

കൊവിഡ് മരണം സംബന്ധിച്ച വിഷയത്തിൽ നയം വ്യക്തമാക്കി കേന്ദ്രസർക്കാർ. കൊവിഡ് ബാധിച്ച് 30 ദിവസത്തിനകം മരണം സംഭവിച്ചാൽ അത് കൊവിഡ് മരണമായി കണക്കാക്കും. കൊവിഡ് മരണം സംബന്ധിച്ച കേന്ദ്രസർക്കാർ നയം സത്യവാങ്മൂലമായാണ് സുപ്രിംകോടതിയിൽ സമർപ്പിച്ചത്. മരണം സംഭവിച്ചത് വീട്ടിലാണോ ആശുപത്രിയിലാണോ എന്നത് പരിഗണനാ വിഷയമല്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
വിഷയത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയവും ഐ.സി.എം.ആറും വിശദമായ ചർച്ച നടത്തിയാണ് തീരുമാനം എടുത്തിരിക്കുന്നത്. ഇത് സംബന്ധിച്ച പരാതികൾ പരിഹരിക്കാൻ നാലംഗ സമിതിയെ നിയോഗിക്കും. 30 ദിവസത്തിനുള്ളിൽ സമിതി മരണം കൊവിഡ് മൂലം സംഭവിച്ചതാണോ എന്ന കണ്ടെത്തിയിരിക്കണംസുപ്രിംകോടതിയുടെ ഇടപെടലിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ മാർഗ രേഖ പുതുക്കിയത്.
സുപ്രിംകോടതിയിൽ സമർപ്പിച്ചിട്ടുള്ള രണ്ട് ഹർജികളിലാണ് കേന്ദ്രസർക്കാരിന്റെ സത്യവാങ്മൂലം. ആഭ്യന്തര മന്ത്രാലയത്തിന് വേണ്ടി ജോയിന്റ് സെക്രട്ടറി ഗോവിന്ദ് മോഹനനാണ് സത്യവാങ്മൂലം സമർപ്പിച്ചത്. ആശുപത്രികളോ ശ്മശാനങ്ങളോ കൊവിഡ് ബാധിച്ച് മരിച്ചവരാണെന്ന് സാക്ഷ്യപ്പെടുത്തിയാൽ അത്തരം മരണങ്ങളെ കൊവിഡ് മരണങ്ങളായി കണക്കാക്കും. ഇക്കാര്യത്തിൽ രജിസ്ട്രാർ ജനറൽ എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് രജിസ്ട്രാർമാർക്ക് നിർദേശം നൽകി. കൊവിഡ് മരണമാണെന്ന് ബന്ധുക്കൾക്ക് പരാതിയുണ്ടെങ്കിൽ അക്കാര്യം നാലംഗ വിദഗ്‌ധ സമിതി പരിഗണിക്കും. സമിതിയെ ചുമതലപ്പെടുത്താനുള്ള നിർദേശം സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ട്. എന്നാൽ കൊവിഡ് പോസിറ്റീവായിരിക്കെ ആത്മഹത്യ ചെയ്തവരെയും കൊല്ലപ്പെടുന്നവരെയും കൊവിഡ് മരണത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്താനാകില്ലെന്ന് സത്യവങ്കമൂലത്തിൽ വിശദീകരണം.
Read Also : ട്രൈബ്യൂണലുകളിലെ ഒഴിവുകള്‍ നികത്താന്‍ കേന്ദ്രസര്‍ക്കാര്‍
അതേസമയം, രാജ്യത്ത് ഇന്നലെ 33,376 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. 3.91 ലക്ഷം ആക്ടീവ് കേസുകളാണ് രാജ്യത്ത് നിലവിലുള്ളത്. പ്രതിദിന കേസുകളിൽ പകുതിയിലധികവും കേരളത്തിൽ നിന്നുള്ളതാണ്. 308 കൊവിഡ് മരണങ്ങളാണ് ഇന്ത്യയിൽ പുതുതായി റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 4,42,317ആയി.
സംസ്ഥാനത്ത ഇന്നലെ 20,487 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂർ 2812, എറണാകുളം 2490, തിരുവനന്തപുരം 2217, കോഴിക്കോട് 2057, കൊല്ലം 1660, പാലക്കാട് 1600, മലപ്പുറം 1554, ആലപ്പുഴ 1380, കോട്ടയം 1176, വയനാട് 849, കണ്ണൂർ 810, ഇടുക്കി 799, പത്തനംതിട്ട 799, കാസർഗോഡ് 284 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 181 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.
കേരളത്തിൽ ഇന്ന് ലോക്ഡൗൺ ഇല്ല
സംസ്ഥാനത്ത് നീണ്ട ഇടവേളയ്ക്ക് ശേഷം വാരാന്ത്യ ലോക്ഡൗൺ പൂർണമായും ഒഴിവാക്കിയ ശേഷമുളള ആദ്യ ഞായറാഴ്ചയാണ് ഇന്ന്. ഇന്ന് ലോക്ഡൗൺ പരിശോധനകളും നിയന്ത്രണങ്ങളും ഉണ്ടാകില്ല. മറ്റ് ദിവസങ്ങളിലെ പോലെ തന്നെ ഇന്നും എല്ലാ മേഖലകളും പ്രവർത്തിക്കും. കഴിഞ്ഞ കൊവിഡ് അവലോകന തീരുമാനത്തിലാണ് ഞായറാഴ്ച ലോക്ഡൗണും നൈറ്റ് കർഫ്യൂവും പിൻവലിക്കാൻ തീരുമാനിച്ചത്.
Story Highlight: Central Government’s policy on Covid deaths
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here