ട്രൈബ്യൂണലുകളിലെ ഒഴിവുകള്‍ നികത്താന്‍ കേന്ദ്രസര്‍ക്കാര്‍

വിവിധ ട്രൈബ്യൂണലുകളിലെ ഒഴിവുകള്‍ നികത്താന്‍ നടപടിയാരംഭിച്ച് കേന്ദ്രസര്‍ക്കാര്‍. ദേശീയ കമ്പനി നിയമ ട്രൈബ്യൂണലില്‍ 18 അംഗങ്ങളെയും, ആദായ നികുതി അപ്പലേറ്റ് ട്രൈബ്യുണലില്‍ 13 അംഗങ്ങളെയും നിയമിച്ചു.
ദേശീയ കമ്പനി നിയമ ട്രൈബ്യൂണലില്‍ എട്ട് ജുഡീഷ്യല്‍ അംഗങ്ങളെയും, പത്ത് സാങ്കേതിക അംഗങ്ങളെയുമാണ് നിയമിച്ചത്. ആദായ നികുതി അപ്പലേറ്റ് ട്രൈബ്യൂണലില്‍ ആറ് ജുഡീഷ്യല്‍ അംഗങ്ങളുടെയും, ഏഴ് അക്കൗണ്ടന്റ് അംഗങ്ങളുടെയും ഒഴിവുകള്‍ നികത്തി.
ട്രൈബ്യൂണല്‍ ഒഴിവുകള്‍ നികത്താത്തതില്‍ കഴിഞ്ഞ ദിവസം സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ കോടതിവിധിയെ ബഹുമാനിക്കുന്നില്ലെന്നും കേന്ദ്രം കോടതിയുടെ ക്ഷമ പരീക്ഷിക്കുകയാണെന്നും സുപ്രിംകോടതി പറഞ്ഞു. പല ട്രൈബ്യൂണലുകളും അടച്ചുപൂട്ടലിന്റെ വക്കിലാണെന്നും കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് എന്‍. വി രമണ അധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു വിമര്‍ശനം. തുടര്‍ന്ന് സോളിസിറ്റര്‍ ജനറല്‍ കൂടുതല്‍ സമയം ചോദിക്കുകയും സുപ്രിംകോടതി ഒരാഴ്ചത്തെ സാവകാശം നല്‍കുകയും ചെയ്തു. തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ സ്വീകരിച്ച നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കും.
Story Highlight: Centre Clears Appointments To Tribunals
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here