വനിതാ ക്രിക്കറ്റിനെ പിന്തുണയ്ക്കും; അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

തങ്ങൾ വനിതാ ക്രിക്കറ്റിനെ പിന്തുണയ്ക്കുമെന്ന് അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ അസീസുള്ള ഫസ്‌ലി. വനിതാ ക്രിക്കറ്റുമായി ബന്ധപ്പെട്ടുള്ള യാതൊരു തീരുമാനവും പുതിയ സർക്കാർ അറിയിച്ചിട്ടില്ല. ടെസ്റ്റ് മത്സരം മാറ്റിവച്ചതിൽ ക്രിക്കറ്റ് ഓസ്ട്രേലിയയുമായി ചർച്ച നടത്തിയെന്നും ഉടൻ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാക്കുമെന്നും എസിബി ചെയർമാൻ കൂട്ടിച്ചേർത്തു. (support women’s cricket ACB)
“ഞങ്ങൾ ക്രിക്കറ്റ് ഓസ്ട്രേലിയയുമായി ചർച്ച നടത്തി. ടെസ്റ്റ് മത്സരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കും. രാജ്യത്തെ പുതിയ ഭരണകൂടം മുൻഗണനാ ക്രമമനുസരിച്ചുള്ള കാര്യങ്ങളിലാണ് ശ്രദ്ധ ചെലുത്തിയിരിക്കുന്നത്. വനിതാ ക്രിക്കറ്റുമായി ബന്ധപ്പെട്ട് അവർ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. പക്ഷേ, വനിതാ ക്രിക്കറ്റിനെ തുടർന്നും പിന്തുണയ്ക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.”- അസീസുള്ള ഫസ്‌ലി വ്യക്തമാക്കി.
വനിതാ ക്രിക്കറ്റിനോട് അഫ്ഗാൻ ഭരണകൂടം സ്വീകരിക്കുന്ന നടപടിയോടുള്ള പ്രതിഷേധമായാണ് ഓസ്ട്രേലിയ അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റിൽ നിന്ന് പിന്മാറിയത്. നവംബര്‍ 27നായിരുന്നു അഫ്ഗാനിസ്ഥാന്‍-ഓസ്‌ട്രേലിയ മത്സരം നടക്കേണ്ടത്. ആഗോളതലത്തില്‍ വനിത ക്രിക്കറ്റ് വികസനം ഓസ്‌ട്രേലിയയെ സംബന്ധിച്ചടത്തോളം പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
Read Also : അഫ്‌ഗാനിസ്ഥാനുമായുള്ള ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് ഓസ്‌ട്രേലിയ പിന്‍മാറി
ഹോബാര്‍ട്ടിലെ ബ്ലണ്ട്‌സ്‌റ്റോണ്‍ അരീനയില്‍ നടക്കുന്ന മത്സരവുമായി മുന്നോട്ടു പോവാനാവില്ലെ. ക്രിക്കറ്റ് എല്ലാവര്‍ക്കും വേണ്ടിയുള്ള കളിയാണ്. എക്കാലത്തും വനിത ക്രിക്കറ്റിനെ ഞങ്ങള്‍ പിന്തുണച്ചിട്ടുണ്ട്. മാധ്യമവാര്‍ത്തകളില്‍ നിന്ന് അഫ്ഗാനിസ്ഥാന്‍ വനിത ക്രിക്കറ്റിനെ പിന്തുണക്കുന്നില്ലെന്ന് മനസ്സിലാക്കുന്നു എന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ അഫ്ഗാനുമായുള്ള മത്സരത്തില്‍ നിന്ന് പിന്‍മാറുകയല്ലാതെ ഞങ്ങള്‍ക്ക് മുന്നില്‍ മറ്റു വഴികളില്ലെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി.
കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് അഫ്ഗാൻ ഭരണകൂടം നേരത്തെ വനിതകളെ വിലക്കിയിരുന്നു. ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന കായിക മത്സരങ്ങള്‍ അനുവദിക്കില്ലെന്ന് താലിബാന്‍ വക്താവ് അറിയിച്ചു.
താലിബാന്‍ കള്‍ച്ചറല്‍ കമ്മിഷന്‍ ഡെപ്യൂട്ടി തലവന്‍ ഒ അല്‍ഹം ദുലില്ല വാസിഖാണ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. ക്രിക്കറ്റ് ഇസ്ലാം മത വിശ്വാസികളായ സ്ത്രീകള്‍ക്ക് ചേരുന്നതല്ലെന്നാണ് വാസിഖ് പറയുന്നത്. മുഖം മറയ്ക്കാതെയും പ്രത്യേക വസ്ത്രം ധരിച്ചുമുള്ളതാണ് ക്രിക്കറ്റ്. ഇത് ഇസ്ലാം മതവിശ്വാസികളായ സ്ത്രീകള്‍ക്ക് യോജിച്ചതല്ല. സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ വിഡിയോകളും ചിത്രങ്ങളും പ്രചരിക്കുമെന്നും വാസിഖ് ചൂണ്ടിക്കാട്ടുന്നു.
Story Highlight: we support women’s cricket: ACB Chairman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here