രോഹിണി കോടതിയിലെ വെടിവെയ്പ്; കേസന്വേഷണം ക്രൈംബ്രാഞ്ചിന്

ഡൽഹി രോഹിണി കോടതിയിലെ വെടിവെയ്പ് കേസന്വേഷണം ഡൽഹി ക്രൈംബ്രാഞ്ചിന് കൈമാറി. സംഭവത്തിൽ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് ഡൽഹി പൊലീസ് കമ്മിഷണർ രാകേഷ് അസ്താന അറിയിച്ചു.
അതേസമയം, കോടതിയുടെ സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്ച വരുത്തിയ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് ഡൽഹി ബാർ കൌൺസിൽ ആവശ്യപ്പെട്ടു.
Read Also : ഡല്‍ഹി കോടതി വെടിവയ്പ്പ്; ആശങ്ക അറിയിച്ച് സുപ്രിംകോടതി ചീഫ് ജസ്റ്റിസ്
ഇന്നലെയായിരുന്നു നാടിനെ നടുക്കിയ സംഭവം. ഡൽഹി രോഹിണി കോടതിയിൽ മാഫിയ സംഘങ്ങൾ തമ്മിലുണ്ടായ വെടിവെപ്പിൽ നാല് മരണമാണ് റിപ്പോർട്ട് ചെയ്തത്. ഗുണ്ട തലവൻ ഗോഗി അടക്കം നാല് പേരാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. ഗോഗിയെ കോടതിയിൽ ഹാജരാക്കി വിചാണ നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. അക്രമത്തിൽ ആറ് പേർക്ക് വെടിയേറ്റു.
കോടതിയുടെ രണ്ടാം നിലയിലെ 207-ാം നമ്പർ മുറിയിലാണ് വെടിവെപ്പ് നടന്നത്. കൊടുംകുറ്റവാളി ജിതേന്ദർ ഗോഗിയുടെ വിചാരണ നടക്കുന്നതിനിടെ അഭിഭാഷകരുടെ വേഷത്തിലെത്തിയ രണ്ട് പേർ കോടതിമുറിയിൽ പ്രവേശിച്ച് ഗോഗിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
അതേസമയം, കോടതിയിലെ സുരക്ഷാ വീഴ്ചയെ തുടർന്നാണ് ആക്രമണം ഉണ്ടായതെന്ന് അഭിഭാഷകർ. സംഭവത്തിൽ പ്രതിഷേധിച്ച് അഭിഭാഷകർ ഇന്ന് ജോലിയിൽ നിന്ന് വിട്ടു നിൽക്കുമെന്ന് ഡൽഹി ബാർ അസോസിയേഷൻ അറിയിച്ചു. കോടതികളിലെ സുരക്ഷാ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് അഭിഭാഷകരുടെ പ്രതിഷേധം.
Story Highlights: Rohini Court firing; Case investigation to Crime Branch
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here