പാലാ കോളജിലെ കൊലപാതകം; പിന്നില്‍ പ്രണയ നൈരാശ്യമെന്ന് പ്രതിയുടെ മൊഴി

പാലാ സെന്റ് തോമസ് കോളജില്‍ സഹപാഠിയായ വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയതിന് പിന്നില്‍ പ്രണയ നൈരാശ്യമെന്ന് പ്രതിയുടെ മൊഴി. സ്വയം കൈഞരമ്പ് മുറിച്ച് പെണ്‍കുട്ടിയെ ഭയപ്പെടുത്താനാണ് ആയുധം കൊണ്ടുവന്നത്. പെണ്‍കുട്ടിയുമായി രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നു. അടുത്തിടെ കാണിച്ച അകല്‍ച്ചയാണ് വൈരാഗ്യത്തിന് കാരണമെന്നും പ്രതി അഭിഷേക് പൊലീസിന് മൊഴി നല്കി. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.
ഇന്ന് രാവിലെയാണ് ദാരുണമായ സംഭവം നടന്നത്. പാലാ സെന്റ് തോമസ് കോളജിലെ ഫുഡ് പ്രോസസിങ് ടെക്നോളജി അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു കൊല്ലപ്പെട്ട നിധിന മോള്. സഹപാഠിയായ പ്രതി അഭിഷേകിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. പരീക്ഷ കഴിഞ്ഞിറങ്ങിയ പെണ്‍കുട്ടിയെ സഹപാഠി കഴുത്തില്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നു.
Read Also : ആദ്യം പിടിച്ചുതള്ളി; പിന്നെയാണ് കുത്തിയത്; പാലാ കോളജിലെ സെക്യൂരിറ്റി ജീവനക്കാരന്
വിദ്യാര്‍ത്ഥികള്‍ തമ്മില്‍ എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നതായി അറിയില്ലെന്നും പരാതികളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞു. കൃത്യം നടത്തിയ ശേഷം പ്രതിയുടെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും ഉണ്ടായിരുന്നില്ലെന്നും ദൃക്സാക്ഷികള്‍ പ്രതികരിച്ചു.
Story Highlights: pala murder case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here