വീട്ടിൽ തിരിച്ചെത്തിയതിൽ സന്തോഷം,എല്ലാവർക്കും നന്ദി; പെലെ ആശുപത്രി വിട്ടു

ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം പെലെ ആശുപത്രി വിട്ടു. വന്‍കുടലിലെ ട്യൂമര്‍ ശസ്ത്രക്രിയക്ക് ശേഷം ഒരു മാസത്തോളമായി താരം ചികിത്സയില്‍ ആയിരുന്നു. ആശുപത്രി വിട്ടെങ്കിലും കീമോതെറാപ്പി തുടരുമെന്ന് മെഡിക്കല്‍ ടീം അറിയിച്ചു.
“പാത ബുദ്ധിമുട്ടാകുമ്പോൾ, യാത്രയുടെ ഓരോ ഘട്ടവും ആഘോഷിക്കൂ, നിങ്ങളുടെ സന്തോഷത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. എനിക്ക് ഇനി ചാടാൻ കഴിയില്ല എന്നത് ശരിയാണ്, എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ഞാൻ പതിവിലും ഊർജ്ജസ്വലനാണ്” – അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
“വീട്ടിൽ തിരിച്ചെത്തിയതിൽ എനിക്ക് സന്തോഷമുണ്ട്. ആൽബർട്ട് ഐൻസ്റ്റീൻ ഹോസ്പിറ്റൽ ടീമിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. അകലെ നിന്ന്, സ്നേഹസന്ദേശങ്ങളാൽ എന്റെ ജീവിതം സമ്പൂർണ്ണമാക്കിയ നിങ്ങൾക്കെല്ലാവർക്കും നന്ദി” പെലെ കൂട്ടിച്ചേർത്തു.
പതിവ് പരിശോധനയിൽ മുഴ കണ്ടെത്തിയതിനെ തുടര്‍ന്ന് ഓഗസ്റ്റ് 31നായിരുന്നു 80കാരനായ പെലെ സാവോപോളോയിലെ ആശുപത്രിയില്‍ ചികിത്സ തേടിയത്. സെപ്റ്റംബര്‍ 4 ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ പെലെയുടെ ആരോഗ്യം തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തുടർ ചികിത്സ ഉണ്ടാകുമെന്ന് മെഡിക്കല്‍ ടീം അറിയിച്ചെങ്കിലും അദ്ദേഹത്തിന്റെ സ്വകാര്യത ബഹുമാനിച്ച് രോഗം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here