പൊലീസ് ക്രൂരമായി മർദിച്ചെന്ന പരാതിയുമായി സിപിഐഎം പ്രാദേശിക നേതാവ്; മുഖ്യമന്ത്രിക്ക് പരാതി

പൊലീസ് ക്രൂരമായി മർദിച്ചെന്ന പരാതിയുമായി ആലപ്പുഴ തോട്ടപ്പള്ളിയിലെ സിപിഐഎം പ്രാദേശികനേതാവ് രംഗത്ത്. ബ്രാഞ്ച് കമ്മിറ്റി അംഗത്തെ കാണാതായ കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം മർദിച്ചെന്നാണ് തോട്ടപ്പള്ളി ലോക്കൽ കമ്മിറ്റി അംഗം എം. മുരളിയുടെ പരാതി. സംഭവത്തിൽ പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് എം. മുരളി മുഖ്യമന്ത്രിക്ക് പരാതി നൽകി. അതേസമയം, കാണാതായ സിപിഐഎം പ്രവർത്തകൻ സജീവനെ രണ്ടാഴ്ച പിന്നിട്ടിട്ടും കണ്ടെത്താനായില്ല.
അമ്പലപ്പുഴ പൊലീസിനെതിരെയാണ് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമായ മുരളി തോട്ടപ്പള്ളിയുടെ പരാതി. കഴിഞ്ഞ ദിവസമാണ് സജീവന്റെ തിരോധാനത്തിൽ അന്വേഷണത്തിന്റെ ഭാഗമായി മുരളിയെ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. സ്റ്റേഷനിൽവച്ച് എസ്‌ഐയും സംഘവും അതിക്രൂരമായി മർദിച്ചുവെന്ന് മുരളി പറഞ്ഞു. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയ മുരളി മുഖ്യമന്ത്രിക്കും ഡിപിജിക്കും പരാതി നൽകി. എന്നാൽ മർദിച്ചെന്ന ആരോപണം അടിസ്ഥാനരഹതിമാണെന്നാണ് അമ്പലപ്പുഴ പൊലീസിന്റെ വാദം.
സെപ്റ്റംബർ 29 നാണ് മത്സ്യത്തൊഴിലാളിയായ സിപിഐഎം പ്രവർത്തകൻ സജീവനെ കാണാതാവുന്നത്. സിപിഐഎമ്മിലെ വിഭാഗീയതയെ തുടർന്ന് ബ്രാഞ്ച് സമ്മേളനത്തിന് മുന്നോടിയായി ഒരു വിഭാഗം സജീവനെ തട്ടിക്കൊണ്ടുപോയതാണെന്ന ആക്ഷേപവും ശക്തമാണ്. സജീവന്റെ തിരോധാനത്തിൽ അന്വേഷണം ഊർജിതമെന്നാണ് അമ്പലപ്പുഴ പൊലീസിന്റെ വാദം.
Story Highlights: cpim local leader against police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here