ദത്ത് വിവാദം; അനുപമയുടെ പരാതി സർക്കാർ കോടതിയെ അറിയിക്കും

തിരുവനന്തപുരം പേരൂർക്കടയിലെ ദത്ത് വിവാദത്തിൽ ദത്ത് നടപടി തത്ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെടും. നടപടികള്‍ നടക്കുന്ന വഞ്ചിയൂര്‍ കോടതിയിൽ കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിന് ഗവ. പ്ലീഡറെ ചുമതലപ്പെടുത്തി. ഹര്‍ജിയില്‍ തല്‍ക്കാലം തുടര്‍ നടപടി സ്വീകരിക്കരുതെന്ന് സര്‍ക്കാരും ശിശുക്ഷേമ സമിതിയും ദത്ത് നടപടികളില്‍ വിധി പുറപ്പെടുവിക്കേണ്ട കോടതിയില്‍ ആവശ്യപ്പെടും.
കുഞ്ഞിന്റെ അമ്മ അവകാശ വാദവുമായി വന്നിട്ടുണ്ടെന്നും വിഷയം വിവാദമായി നിലനില്‍ക്കുന്നുവെന്നും കോടതിയെ അറിയിക്കാന്‍ തീരുമാനമായിട്ടുണ്ട്. ഇതു സംബന്ധിച്ച നിര്‍ദേശം ശിശുക്ഷേമ സമിതിക്കും വനിതാ ശിശു വികസന ഡയറക്ടര്‍ക്കും സര്‍ക്കാര്‍ നല്‍കി.
അതേസമയം സർക്കാർ തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് അനുപമ പ്രതികരിച്ചു. ഇന്ന് കോടതിയിൽ പോകാൻ ഇരുന്നതാണെന്നും, അതിന് മുമ്പാണ് സർക്കാർ ഇടപെടൽ ഉണ്ടായതെന്നും അനുപമ പറഞ്ഞു. കുഞ്ഞിനെ തിരികെ ലഭിക്കുമെന്ന വിശ്വാസം തോന്നുന്നുണ്ട്. സി.ഡബ്ല്യു.സിക്കെതിരെ നടപടി എടുക്കണം. സമരം തുടരുന്നത്തിൽ ആലോചിച്ച് തീരുമാനമെടുക്കുമെന്നും അനുപമ വ്യക്തമാക്കി.