തകർപ്പൻ ബൗളിംഗുമായി ബേസിൽ തമ്പി; ബിഹാറിനെതിരെ കേരളത്തിന് 132 റൺസ് വിജയലക്ഷ്യം
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ബിഹാറിനെതിരെ കേരളത്തിന് 132 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബിഹാർ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 131 റൺസാണ് നേടിയത്. 41 പന്തിൽ 53 റൺസെടുത്ത് പുറത്താവാതെ നിന്ന സകീബുൽ ഗനി ആണ് ബിഹാറിൻ്റെ ടോപ്പ് സ്കോറർ. കേരളത്തിനായി ബേസിൽ തമ്പി 4 ഓവറിൽ വെറും 19 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. (bihar kerala syed mushtaq)
ഉജ്ജ്വലമായാണ് കേരള ബൗളർമാർ പന്തെറിഞ്ഞത്. ടൈറ്റ് ലൈനുകളിൽ നിരന്തരം പന്തെറിഞ്ഞ അവർ ബിഹാറിനെ ഫ്രീ ആയി സ്കോർ ചെയ്യാൻ അനുവദിച്ചില്ല. അഞ്ചാം ഓവറിൽ ബിപിൻ സൗരഭിനെ (19) പുറത്താക്കി വിക്കറ്റ് വേട്ട ആരംഭിച്ച ബേസിൽ പിന്നീട് ബാബുൽ കുമാർ (6), മഹ്റോർ (30) എന്നിവരെക്കൂടി പുറത്താക്കി മൂന്ന് വിക്കറ്റ് നേട്ടം കുറിച്ചു. ബിഹാറിൻ്റെ ആദ്യ മൂന്ന് വിക്കറ്റുകളും വീഴ്ത്തിയത് ബേസിൽ ആയിരുന്നു. സ്പെല്ലിൻ്റെ ആദ്യ പന്തിൽ തന്നെ ഒരു സിക്സർ വഴങ്ങിയതിനു ശേഷമാണ് ബേസിൽ തിരികെ വന്നത്.
Read Also: സയ്യിദ് മുഷ്താഖ് അലി ട്രോഫി: തിളങ്ങിയത് സഞ്ജു മാത്രം; കേരളത്തെ 9 വിക്കറ്റിനു തകർത്ത് ഗുജറാത്ത്
ഒരുവശത്ത് വിക്കറ്റുകൾ കടപുഴകുമ്പോഴും പിടിച്ചുനിന്ന് അവസാന ഓവറുകളിൽ തുടരെ ബൗണ്ടറികൾ കണ്ടെത്തിയ ഗനി ബിഹാറിനെ മാന്യമായ സ്കോറിലെത്തിക്കുകയായിരുന്നു. കെഎം ആസിഫാണ് ബിഹാറിൻ്റെ മറ്റൊരു വിക്കറ്റ് സ്വന്തമാക്കിയത്. യശസ്വി റിഷവിനെ റണ്ണൗട്ടാക്കിയ ആസിഫ് പ്രത്യുഷ് സിംഗിൻ്റെ വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. ആസിഫ് മാത്രമാണ് തല്ലുകൊണ്ടത്. ഒരു വിക്കറ്റ് വീഴ്ത്തിയെങ്കിലും താരം 4 ഓവറിൽ 38 റൺസ് വഴങ്ങി.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ആദ്യ മത്സരത്തിൽ കേരളം നാണംകെട്ട തോൽവി വഴങ്ങിയിരുന്നു. ഗുജറാത്തിനെതിരെ 9 വിക്കറ്റിനാണ് കേരളം കീഴടങ്ങിയത്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 123 റൺസ് മാത്രമേ നേടാനായുള്ളൂ. 15.3 ഓവറിലാണ് ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഗുജറാത്ത് വിജയലക്ഷ്യം മറികടന്നു.
Story Highlights : bihar innings kerala syed mushtaq ali trophy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here