ദൃശ്യമാധ്യമരംഗത്തെ സജീവ സാന്നിധ്യം; സി.ജി ദില്‍ജിത്തിന് വിട

ട്വന്റിഫോര്‍ കോട്ടയം ബ്യൂറോ ചീഫ് സി.ജി ദില്‍ജിത്തിന് വിട. ഏഴുവര്‍ഷമായി മലയാള ദൃശ്യമാധ്യമരംഗത്ത് സജീവമായിരുന്ന ദില്‍ജിത്ത് ചുരുങ്ങിയ കാലം കൊണ്ട് മലയാള ദൃശ്യമാധ്യമരംഗത്ത് തന്റെ ഇടം കൃത്യമായി അടയാളപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകനാണ്. കൂട്ടിക്കല്‍ ഉരുള്‍പൊട്ടലും കണ്ണീരുണങ്ങാത്ത ജനതയുടെ ദുരിതവും കൃത്യമായി പ്രേക്ഷകരിലേക്കെത്തിച്ചത്, ദില്‍ജിത്ത് കൈപതിപ്പിച്ച ജനകീയ വാര്‍ത്തകളില്‍ ചിലതുമാത്രം…
തലയോലപ്പറമ്പ് ചെള്ളാശേരി ഗോപിയുടെയും അനിതയുടേയും മകനായി 1990 മാര്‍ച്ച് 21ന് ജനനം. തലയോലപ്പറമ്പ് ഗവണ്‍മെന്റ് സ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ഏറ്റുമാനൂരപ്പന്‍ കോളജില്‍ ബിരുദ പഠനം. കോട്ടയം പ്രസ്‌ക്ലബിലാണ് മാധ്യമപഠനം പൂര്‍ത്തിയാക്കിയത്. മംഗളത്തിലായിരുന്നു തുടക്കം. 2014 മുതല്‍ കൈരളി ടിവി റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ച സി.ജി. ദില്‍ജിത്ത് 2018ലാണ് ട്വന്റിഫോറിലെത്തിയത്.
ട്വന്റിഫോറിന്റെ തുടക്കം മുതല്‍ കോട്ടയം ബ്യൂറോയുടെ ചുമതല വഹിക്കുന്ന ദില്‍ജിത്ത് പ്രേക്ഷകരിലേക്കെത്തിച്ച വാര്‍ത്തകളെല്ലാം കേരളം ശ്രദ്ധിച്ചു. കഴിഞ്ഞ മാസം കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖല പ്രകൃതിദുരന്തത്തില്‍ വിറങ്ങലിച്ചപ്പോള്‍ അവിടെ ആദ്യമെത്തിയ മാധ്യമപ്രവര്‍ത്തകന്‍ സി. ജി ദില്‍ജിത്തായിരുന്നു. ഉരുള്‍പൊട്ടല്‍ മേഖലയിലൂടെ ദില്‍ജിത്ത് തുടര്‍ച്ചയായി നടത്തിയ യാത്രകളിലൂടെയും റിപ്പോര്‍ട്ടിങ്ങിലൂടെയുമാണ് ആ ദുരന്തത്തിന്റെ ആഴം കേരളം തൊട്ടറിഞ്ഞത്. വാര്‍ത്താ സ്രോതസുകളുമായി പരസ്പര ബഹുമാനത്തോടെ മാത്രം ഇടപെട്ടിരുന്ന മാതൃകാ വ്യക്തിത്വം കൂടിയായിരുന്നു ദില്‍ജിത്തിന്റേത്..
ഭാര്യ: പ്രസീത, സഹോദരി: ദിവ്യ.
Stroy Highlights: cg diljith
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here