പരാതി നൽകുമ്പോൾ പ്രതികളെ വിളിച്ചിരുത്തി മധ്യസ്ഥ ചർച്ച നടത്തലല്ല പൊലീസ് ചെയ്യേണ്ടത്; വിമർശനവുമായി മോഫിയയുടെ ബന്ധു

പരാതി നൽകുമ്പോൾ പ്രതികളെ വിളിച്ചിരുത്തി മധ്യസ്ഥ ചർച്ച നടത്തലല്ല പൊലീസ് ചെയ്യേണ്ടതെന്ന് ആലുവയിൽ ജീവനൊടുക്കിയ മോഫിയ പർവീൻ്റെ ബന്ധു. മധ്യസ്ഥ ചർച്ച കഴിഞ്ഞെത്തിയ കുട്ടി വളരെ അസ്വസ്ഥയായിരുന്നു എന്നും അതാവാം ആത്മഹത്യയിലേക്ക് നയിച്ചതെന്നും ഇയാൾ 24നോട് പറഞ്ഞു. (suicide relative criticizes police)
കുട്ടി വരുന്ന വഴിയെല്ലാം കരയുകയായിരുന്നു എന്നാണ് പിതാവ് പറഞ്ഞത്. കുട്ടി സ്ത്രീധന നിരോധന നിയമപ്രകാരമാണ് പരാതി നൽകിയത്. ഒരിക്കലും യോജിക്കാൻ കഴിയില്ലെന്ന് സീനിയർ കൗൺസിൽ വിധിയെഴുതിയ, പിരിഞ്ഞിരിക്കുന്ന രണ്ട് പേരെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ചർച്ച ചെയ്യുന്ന ഈ പ്രവണത, കോടതിയോ, കുടുംബകോടതിയോ, കൗൺസിലറോ എങ്കിലും തീരുമാനിക്കേണ്ട വ്യവസ്ഥ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനെ ചോദ്യം ചെയ്യണം. സിഐ ഇവരെ വിളിച്ചുവരുത്തി മധ്യസ്ഥ ശ്രമം നടത്തുന്നത് തന്നെ തെറ്റാണ്. കുട്ടിയ പ്രകോപിതയാക്കുന്ന സംഭാഷണങ്ങൾ നടന്നു എന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. കുട്ടി നിയമ വിദ്യാർത്ഥിനിയാണ്. അവൾക്ക് നിയമം അറിയാം. കേസെടുത്ത് പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരികയായിരുന്നു വേണ്ടത്. തൻ്റെ സാന്നിധ്യത്തിൽ ഇത് തീരുമെന്ന് കരുതലല്ല പൊലീസ് ചെയ്യേണ്ടത്. ഭർതൃപീഡന പരാതിയിൽ പൊലീസ് ഒരു നടപടിയും എടുത്തില്ല. ആത്മഹത്യക്ക് ശേഷം പൊലീസെത്തി ഇൻക്വസ്റ്റ് തയ്യാറാക്കുന്നതിനു മുൻപ് നടത്തിയ പരിശോധനയിൽ കത്ത് കണ്ടെത്തി. കത്ത് എല്ലാവരും കേൾക്കുന്ന രീതിയിൽ വായിച്ചിട്ടേ ഞങ്ങൾ പോകൂ എന്ന് ഡിവൈഎസ്പി പറഞ്ഞു. അദ്ദേഹം അത് ചെയ്തു. ഇൻക്വസ്റ്റിൽ കത്ത് രേഖപ്പെടുത്തിയിട്ടുണ്ട്.
Read Also : ഫേസ്ബുക്കിലെ പരിചയം പ്രണയമായി; ആലുവ സിഐ മോശമായി പെരുമാറി: പ്രതികരിച്ച് മോഫിയയുടെ അമ്മാവൻ
മോഫിയ പർവീൻ്റെ വിവാഹം കഴിഞ്ഞത് 8 മാസങ്ങൾക്ക് മുൻപായിരുന്നു. പിന്നീട് ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടാവുകയും പെൺകുട്ടി സ്വന്തം വീട്ടിലേക്ക് മാറി താമസിക്കുകയും ചെയ്തു. തുടർന്ന് ആലുവ ഡിവൈഎസ്പിക്ക് പെൺകുട്ടിയുടെ കുടുംബം പരാതി നൽകി. ഇന്നലെ പെൺകുട്ടിയുടെയും ഭർത്താവിൻ്റെയും വീട്ടുകാരെ മധ്യസ്ഥ ചർച്ചയ്ക്ക് വിളിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു ആത്മഹത്യ. ഫേസ്ബുക്കിലെ പരിചയം പ്രണയമാവുകയായിരുന്നു എന്ന് പെൺകുട്ടിയുടെ മറ്റൊരു ബന്ധു 24നോട് പറഞ്ഞു. വിവാഹത്തിനു പിന്നാലെ ഇവർക്കിടയിൽ പ്രശ്നങ്ങൾ രൂപപ്പെട്ടിരുന്നു.
Story Highlights : suicide lady relative criticizes police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here