മോഫിയ പർവീനിന്റെ ആത്മഹത്യ; അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്

ആലുവയിൽ നിയമ വിദ്യാർത്ഥിനിയായ മോഫിയ പർവീനിന്റെ ആത്മഹത്യ കേസ് എറണാകുളം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഡി.വൈ.എസ്.പി വി.രാജീവിനാണ് അന്വേഷണ ചുമതല. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ( district crime branch take over mofiya parveen case )
മോഫിയയുടെ ആത്മഹത്യയിൽ ആരോപണ വിധേയനായ സിഐയ്‌ക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടയിലാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയിരിക്കുന്നത്.
അതിനിടെ, സിഐ സി.എൽ സുധീറിനെ സസ്‌പെന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാവുകയാണ്. കോൺഗ്രസ് ബഹുജന മാർച്ച് നടത്തി. കോൺഗ്രസിന്റെ മാർച്ച് എസ്പി ഓഫിസിന് സമീപം തടഞ്ഞു. പൊലീസിന് നേരെ കല്ലേറും നടന്നു. ബാരിക്കേഡ് തകർക്കാൻ പ്രവർത്തകരുടെ ശ്രമത്തിനിടെ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. നിരവധി കോൺഗ്രസ് പ്രവർത്തകർക്ക് സംഭവത്തിൽ പരുക്കേറ്റു. എസ് പി ഓഫീസിന് മുന്നിൽ മോഫിയയുടെ സഹപാഠികൾ കുത്തിയിരുന്ന് പ്രതിഷേധിച്ചു. എസ് പി ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച മോഫിയയുടെ സഹപാഠികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ഉൾപ്പെടെയുളളവർ ഇടപെട്ടതിനെ തുടർന്ന് വിദ്യാർത്ഥികളെ വിട്ടയച്ചു.
പതിനേഴ് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. എസ് പി ഓഫിസിന് മുന്നിൽ കുത്തിയിരുന്നതിനെ തുടർന്നാണ് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഈ വിദ്യാർത്ഥികളെയാണ് നിലിവൽ പൊലീസ് വിട്ടയച്ചത്. തങ്ങൾ സമാധാനപരമായാണ് എസ്പി ഓഫിസിന് മുന്നിൽ സമരം നടത്തിയതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. തങ്ങളുടെ കൂട്ടത്തിലുള്ള സ്ത്രീകളെയടക്കം വലിച്ചിഴച്ചാണ് പൊലീസ് കൊണ്ടുപോയതെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു.
കഴിഞ്ഞ ദിവസമാണ് ആലുവ എടയപ്പുറം സ്വദേശി ദിൽഷാദിന്റെ മകൾ മോഫിയ പർവീൺ ഭർത്താവിനെതിരെയും ആലുവ സിഐക്കെതിരെയും ആരോപണമുന്നയിച്ച് ആത്മഹത്യ ചെയ്തത്. മോഫിയെയും ഭർതൃവീട്ടുകാരെയും വിളിച്ചുവരുത്തി ആലുവ സിഐ മധ്യസ്ഥ ചർച്ച നടത്തിയിരുന്നു. സ്റ്റേഷനിൽ വച്ച് ആലുവ സിഐ സുധീർ മോശമായി പെരുമാറിയെന്നാണ് മോഫിയയുടെ ആത്മഹത്യകുറിപ്പിൽ ഉളളത്. സ്റ്റേഷനിൽ നിന്ന് തിരികെ എത്തിയ ശേഷമാണ് മോഫിയ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ പറഞ്ഞു. നിക്കാഹ് കഴിഞ്ഞശേഷം പലതവണ ഭർത്താവ് പണം ആവശ്യപ്പെട്ടിരുന്നുവെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു.
Story Highlights : district crime branch take over mofiya parveen case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here